
തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് എതിരെ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യന് രവീന്ദ്രന്റെ രൂക്ഷ വിമർശനം. ടാർഗറ്റ് പൂർത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഇടതു സർക്കാരിന് ചേർന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സാധനം കൊടുക്കുന്ന ആളുകൾ പട്ടിണി കിടന്ന് ജീവിക്കാൻ പറ്റുമോ. ഒരു മാസം കൂലിപ്പണി എടുക്കുന്ന ആളുകൾക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. വർഷങ്ങളോളം സപ്ലൈകോയിൽ ജോലി ചെയ്ത് ഇനിയൊരു ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്തവരോടാണ് ടാർഗറ്റ് പൂർത്തിയാക്കിയാലേ ശമ്പളം നൽകൂവെന്ന് പറയുന്നത്. ഇത് അനീതിയാണ് ചന്ന്യന് പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നീതിപൂർവമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് താത്കാലിക ജീവനക്കാരോട് കാട്ടുന്ന ഈ നയം. ഇത് സർക്കാരിന് മേലുള്ള കറുത്ത പാടാണെന്നും അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചു. ഈ നയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






