
ന്യൂഡല്‍ഹി: ഇസ്രായേലില്‍ ആക്രമണം നടത്താനും ആള്‍ക്കാരുടെ തലവെട്ടാനും മൃതദേഹങ്ങളെ വരെ ബലാത്സംഗം ചെയ്യാനും ഹമാസിന് നിര്‍ദേശം കിട്ടിയിരുന്നതായുള്ള ആരോപണവുമായി ഇസ്രായേല്‍. പരസ്പരം നടത്തിയ ആക്രമണത്തില്‍ 5000 ലധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുദ്ധവുമായി ബന്ധപ്പെട്ട് പരസ്പരം നടത്തുന്ന പഴിചാരലിന്റെ ഏറ്റവും പുതിയ മുഖമാണ് പുറത്തു വന്നിരിക്കുന്നത്. ഇസ്രായേലി ജനതയ്ക്ക് എതിരേ ക്രൂരമായ അക്രമം നടത്താന്‍ തങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയിരുന്നതായി ഹമാസിന്റെ ആള്‍ക്കാര്‍ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ പ്രതിരോധ സേനയുടെ വീഡിയോ പുറത്തുവന്നു.
ഒക്ടോബര്‍ 7-ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പിടികൂടിയ ഹമാസ് ഭീകരരുടെ ചോദ്യം ചെയ്യലിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇസ്രായേല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരകളുടെ തലയും കാലുകളും വെട്ടിമാറ്റുക, ജൂതരുടെ വീടിനുള്ളിലേക്കും മുറികളിലേക്കും ബോംബും ഗ്രനേഡുകളും എറിയുക, പെണ്‍കുട്ടികളുടെ മൃതദേഹത്തെ പോലും ബലാത്സംഗം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയിരുന്നതായി ഹമാസ് അംഗം എന്ന് കരുതുന്നയാള്‍ പറയുന്ന വീഡിയോ ദൃശ്യമാണ് ഇസ്രായേല്‍ പ്രതിരോധ വിഭാഗം പുറത്തുവിട്ടിരിക്കുന്നത്.
ഏഴ് ഹമാസ് ഭീകരരെ ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ തിങ്കളാഴ്ച പുറത്തുവിട്ടു. തങ്ങള്‍ നേരിടുന്ന എല്ലാവരെയും കൊല്ലാന്‍ നിര്‍ദ്ദേശം കിട്ടിയരുന്നതായിട്ടാണ് ഇയാള്‍ പറയുന്നത്. ''വീടുകളില്‍ നിന്ന് വീടുകളിലേക്കും മുറികളില്‍ നിന്ന് മുറികളിലേക്കും പോയി ഗ്രനേഡ് എറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി,'' അദ്ദേഹം പറഞ്ഞു. 'അവരുടെ തല തകര്‍ക്കാനും വെട്ടാനും കാലുകള്‍ വെട്ടാനും ഹമാസ് ഞങ്ങളോട് കല്‍പിച്ചു. ഒരു പെണ്‍കുട്ടിയുടെ മൃതദേഹത്തെ വരെ ബലാത്സംഗം ചെയ്യാന്‍ അധികാരമുണ്ടെന്ന് അവരോട് പറഞ്ഞിരുന്നതായും കൂട്ടിച്ചേര്‍ത്തു.
ഐഡിഎഫ് പ്രസ്താവിച്ച പ്രകാരം കിബ്ബത്ത്‌സ് അലൂമിമിന് നേരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഭീകരന്‍ പിടിയിലായത്. ഈ ആക്രമണത്തിനിടയില്‍, വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കിബ്ബൂട്ട്‌സിന്റെ ഒരു ഭാഗത്തേക്ക് ഇതിനകം നുഴഞ്ഞുകയറിയ ഭീകരരെ കിബ്ബട്ട്‌സിന്റെ ഓണ്‍-സൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയകരമായി തിരിച്ചടിച്ചു. തായ്ലന്‍ഡില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 16 പേരെ അവര്‍ ദാരുണമായി കൊലപ്പെടുത്തുകയും മറ്റ് എട്ട് പേരെ ഗസ്സയിലേക്ക് ബന്ദികളാക്കുകയും ചെയ്തു.
ഷിന്‍ ബെറ്റും ഇസ്രായേല്‍ പോലീസും പുറത്തുവിട്ട വീഡിയോയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലിലും ഉള്‍പ്പെട്ട ഹമാസിന്റെ ഉന്നത നുഖ്ബ സേനയിലെ ആറ് അംഗങ്ങളെ ചോദ്യം ചെയ്തതിന്റെ ഭാഗങ്ങള്‍ അടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ ഒരാള്‍ പറഞ്ഞു, 'ഗാസയില്‍, ബന്ദികളെ കൊണ്ടുവരുന്നവര്‍ക്ക് 10,000 ഡോളര്‍ ഗ്രാന്റ് ലഭിക്കും. കൂട്ടത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റും. യുവാക്കളെ ഉന്മൂലനം ചെയ്യാനും 'പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാനും' ഹമാസ് ഉത്തരവിട്ടിരുന്നു.
ഒരു വീടിന് പുറത്ത് തന്നെ സമീപിച്ച നായയെ വെടിവെച്ചുകൊന്നതായി മറ്റൊരാള്‍ മൊഴി നല്‍കി. തന്റെ സംഘം രണ്ട് വീടുകള്‍ക്ക് തീയിട്ടതായി ഒരാള്‍ പറഞ്ഞു. തെക്കന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നുള്ള കൊലപാതകം, പീഡനം, ശിരഛേദം എന്നിവയുടെ രംഗങ്ങള്‍ ഉള്‍പ്പെടെ, ഏകദേശം 43 മിനിറ്റ് ദൈര്‍ഘ്യമുള്ള തീവ്രവാദികളുടെ ബോഡി ക്യാമറകളില്‍ നിന്നുള്ള എഡിറ്റ് ചെയ്യാത്ത ഞെട്ടിക്കുന്ന ഉള്ളടക്കങ്ങളുള്ള ദൃശ്യങ്ങളാണ് ഇസ്രായേല്‍ സര്‍ക്കാര്‍ 200 ഓളം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തത്.
ഹമാസിന്റെ ഭീകരതയെക്കുറിച്ച് ആഗോളതലത്തിലെ സംശയങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ നടപടിയെന്ന് ഇസ്രായേല്‍ പറയുന്നു. അതേസമയം ഒരു സുരക്ഷിത സൈനിക താവളത്തില്‍ നടന്ന സ്‌ക്രീനിംഗ് റെക്കോര്‍ഡുചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഒക്‌ടോബര്‍ ആദ്യം നടന്ന സംഗീത പരിപാടികയില്‍ നടന്ന സമാനതകളില്ലാത്ത ആക്രമണത്തില്‍ ഏകദേശം 1,400 പേര്‍ക്ക് ഇസ്രായേലില്‍ ജീവന്‍ നഷ്ടപ്പെട്ടതായിട്ടാണ് ഇസ്രായേല്‍ പറയുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 224 പേരെ ബന്ദികളാക്കി ഗാസയിലേക്ക് മാറ്റി.






