
എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ അനുവദിച്ചു. തുക ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് അനുവദിച്ചത്. ധന വകുപ്പ് എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈ വർഷം നീക്കിവച്ചിരുന്ന 17 കോടി രൂപയിൽനിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ നിർദേശിച്ചു.
ദുരിത ബാധിതകർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനൽ ആശുപത്രികൾക്ക് തുക അനുവദിക്കൽ, ശയ്യാവലംബവർക്ക് ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കൽ, ഇതിനാവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക.
എൻഡോസൾഫാൻ ദുരിതശ്വാസ സംയോജിത പദ്ധതിയുടെ ഗുണഭോക്താക്കൾ നിലവിൽ 6603 പേരാണ്. ദുരിതബാധിതരുടെ ആരോഗ്യ പരിപചരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ധന വകുപ്പിന് കത്തെഴുതിയത്. സാമ്പത്തിക ആസൂത്രണ വകുപ്പിന്റെ ശുപാർശകൂടി പരിഗണിച്ചാണ് എൻഡോൾഫാൻ ദുരിത ബാധിതകർക്കായുള്ള സംയോജിത പദ്ധതിയിൽനിന്ന് തുക ലഭ്യമാക്കാൻ ധന വകുപ്പ് നിർദേശിച്ചത്.






