
ന്യൂഡല്‍ഹി/ദോഹ: ചാരവൃത്തി ആരോപിച്ച് മലയാളിയടക്കം എട്ട് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ക്കു ഖത്തറില്‍ വധശിക്ഷ. വിധി ഞെട്ടിക്കുന്നതാണെന്നു പ്രതികരിച്ച വിദേശമന്ത്രാലയം നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കി.
ഇസ്രയേലിനു വേണ്ടി ചാരപ്പണിചെയ്തെന്ന് ആരോപിച്ചാണു കേസ്. എന്നാല്‍, ഖത്തറോ വിദേശകാര്യമന്ത്രാലയമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷ എന്ന് നടപ്പിലാക്കുമെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രമുഖ ഇന്ത്യന്‍ യുദ്ധക്കപ്പലുകളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുള്ള ഈ ഉദ്യോഗസ്ഥര്‍, ഖത്തറിലെ സേനാ വിഭാഗങ്ങള്‍ക്കു പരിശീലനവും മറ്റു സേവനങ്ങളും നല്കുന്ന ദഹ്റ ോബല് ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇറ്റാലിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള, നിര്‍ണായകമായ അന്തര്‍വാഹിനി പദ്ധതിയുമായി ബന്ധപ്പെട്ടും ഇവരില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായാണു സൂചന.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദര്‍ കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സുഭാഷ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, മലയാളിയായ സെയ്ലര് രാകേഷ് എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്. ഇതില്‍ പൂര്‍ണേന്ദു തിവാരി 2019ല്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ദോഹയില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ നാവികരുടെ മോചനത്തിനായി വിദേശമന്ത്രാലയം ശ്രമം നടത്തിവരികയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണു വിചാരണ തുടങ്ങിയത്. പല തവണ ജാമ്യാപേക്ഷ തള്ളുകയും കസ്റ്റഡി നീട്ടുകയും ചെയ്തിരുന്നു. കുറ്റം എന്തെന്നു വ്യക്തമാക്കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നു വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞിരുന്നു.
ദോഹയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി ഇവരിലൊരാള്‍ക്ക് മുന്‍ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണു വിവരം. പാകിസ്താന് നല്കിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'' വധശിക്ഷാ വിധി അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. വിശദമായ വിധി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുമായും നിയമസംഘവുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. എല്ലാ നിയമസാധ്യതകളും ഉപയോഗിക്കും. ഖത്തര്‍ അധികൃതരുമായും ചര്‍ച്ചകള്‍ നടത്തും.''-വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തിന്റെ അഭിമാനമായ നാവികസേനാ മുന്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നു തടവിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സഹോദരി മീതു ഭാര്‍ഗവ അഭ്യര്‍ഥിച്ചു.






