
തിരുവനന്തപുരം : കെ എസ് ആര് ടി സി ഉള്‍പ്പെടെയുളള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ ക്യാമറ പിഴ ചുമത്തും .
ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . നിയമം നിലവില്‍വന്നെങ്കിലും ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.
സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം വന്നത്. തുടർന്ന് ഈ നിർദേശത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.






