
വാഷിങ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി. യു.എസ്. പൗരനായ ലോറന്‍സ് ഫോസിറ്റാ(58)ണു മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം 40 ദിവസം അദ്ദേഹം ജീവന് നിലനിര്‍ത്തി. തിങ്കളാഴ്ചയായിരുന്നു അന്ത്യം.
ഹൃദയപരാജയത്തെത്തുടര്‍ന്ന് മരണം ഉറപ്പായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ സെപ്റ്റംബര്‍ 20 നാണ് പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. മേരിലാന്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിലെ ശാസ്ത്രജ്ഞരാണു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. ഒരു മാസത്തോളം കാര്യമായ പ്രശ്നങ്ങിളില്ലാതെ ഹൃദയം പ്രവര്‍ത്തിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം ഫോസിറ്റ് കസേരയിലിരിക്കാനും തമാശ പറയാനും കഴിയുന്ന ആരോഗ്യസ്ഥിതിയിലായി.''അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിരുന്നു.
കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ചും ഭാര്യ ആനിനൊപ്പം ചീട്ടുകളിച്ചും അദ്ദേഹം സജീവമായിരുന്നു. ഏതാനും ദിവസങ്ങളായി ഫോസിറ്റിന്റെ ശരീരം ഹൃദയത്തെ നിരാകരിക്കുന്നതിന്റെ പ്രാരംഭ ലക്ഷണം കാട്ടിയിരുന്നു. പിന്നീട് അതിനോടു യോജിക്കാതെയായി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍നിന്ന് ലാബ് ടെക്നീഷ്യനായി വിരമിച്ചയാളാണ് ഫോസിറ്റ്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ. അന്നു ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (60) രണ്ടു മാസം ജീവിച്ചു. അങ്ങനെ ആര്‍ജിച്ചെടുത്ത അനുഭവപാഠങ്ങളുടെ കരുത്തിലാണു ഡോ. ബാര്‍ട്ലി പി. ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയുദ്ദീന് എന്നിവര്‍ ഫോസിറ്റിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
ജനിതക എഡിറ്റിങ്ങിലൂടെ പന്നിഹൃദയത്തില് 10 മാറ്റങ്ങള്‍ വരുത്തിയാണു മേരിലാന്‍ഡിലെ ഡോക്ടര്‍മാര്‍ അതു മനുഷ്യര്‍ക്കു യോജ്യമാക്കിയത്. ഹൃദയത്തെ മനുഷ്യശരീരം നിരാകരിക്കുന്നതിനു കാരണമാകുന്ന 3 ജീനുകളെ പന്നിയുടെ കോശങ്ങളില്‍നിന്ന് നീക്കുകയും ചെയ്തു. പന്നിയുടെ ഹൃദയവാല്‍വുകള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് 50 വര്‍ഷമായി.
പന്നിയുടെ വൃക്കകളും മനുഷ്യില്വച്ചു പിടിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സര്‍വകലാശാലയാണു ഗവേഷണം നടത്തിയത്. തലച്ചോര്‍ മരിച്ച വ്യക്തിയുടെ ശരീരത്തില്‍ മാസങ്ങളോളം പന്നിയുടെ വൃക്ക പ്രവര്‍ത്തിച്ചു.






