
ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടിട്ടുള്ള ഏതൊരു പ്രേക്ഷകനും മനസ്സില്‍ മായാതെ കൊണ്ടു നടക്കുന്ന പാട്ടാണ് ‘ഏകാന്തചന്ദ്രികേ...’ എന്നത്. നാലു നായകന്മാരും അവര്‍ക്കായി ഒരു നായികയുമുള്ള ഇന്‍ ഹരിഹര്‍ നഗര്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ്. ആ സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഒരു നായികയെ കൂടി കിട്ടി, ഗീത വിജയന്. പക്ഷേ സിനിമയ്ക്ക് വേണ്ടി ആദ്യം കാസ്റ്റ് ചെയ്തത് ഗീത വിജയനെ ആയിരുന്നില്ല. മറിച്ച് ഇന്ന് മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ മാല പാര്‍വ്വതിയായിരുന്നു. ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് മാലാ പാര്‍വ്വതി തന്നെയാണ് വെളിപ്പെടുത്തിയത്. ഗീത വിജയന് അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും വീട്ടില്‍ നിന്നും വിടാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മാലാ പാര്‍വ്വതി പറഞ്ഞു. പുതിയ സീരീസായ മാസ്റ്റര്‍ പീസിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനെത്തിയതായിരുന്നു താരം. ചിത്രത്തിലെ മറ്റൊരു താരമായ അശോകനും താരത്തിനൊപ്പം ഉണ്ടായിരുന്നു.
ഏകാന്ത ചന്ദ്രികേ മാലാ പാര്‍വ്വതിയെ നോക്കിയായിരുന്നു പാടേണ്ടിയിരുന്നതെന്ന് അവതാരിക പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ലെന്നായിരുന്നു അശോകൻ പറഞ്ഞത്. ഈ സമയത്താണ് മാലാ പാര്‍വതി ഇക്കാര്യം സ്ഥിരീകരിച്ച് എത്തുന്നത്. ഗീതാ വിജയന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നാണ് മാല പറഞ്ഞത്. ‘‘ഇൻ ഹരിഹര്‍ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശന്റെ ബൈജുവേട്ടൻ ദിലീപ് സാറും ഒക്കെ അച്ഛന്റെ സിസ്റ്ററിന്റെ അടുത്ത് എന്നെ അഭിനയിക്കാൻ വിടുമോ എന്ന് ചോദിച്ചു. ഇൻ ഹരിഹര്‍ നഗറിലേക്ക് കാസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ആയിരുന്നു. പക്ഷേ വീട്ടില്‍ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ അവള് പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകൻ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയില്‍ അഭിനയിക്കാൻ പോയതിന് അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടിയിരുന്നു...’’ മാലാ പാര്‍വ്വതി പറഞ്ഞു.






