
ചെന്നൈ : കേരളത്തിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുന്നു. പുതിയ തർക്കം മുതിർന്ന സിപിഎം നേതാവിന് ഓണററി ഡോക്ടറേറ്റ് നൽകുന്നതിനെ ചൊല്ലിയാണ്. സിപിഎം നേതാവായ എൻ ശങ്കരയ്യക്കുള്ള ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള ശുപാർശ ഗവർണർ തള്ളിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
ഇന്നത്തെ മധുരൈ കാമരാജ് യൂണിവേഴ്സി ബിരുദദാന ചടങ്ങ് ഡിഎംകെ സർക്കാർ ബഹിഷ്കരിച്ചു. ഗവർണറുടെ നടപടിയെ അപലപിച്ച് ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് എന്‍ ശങ്കരയ്യ. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ആദര സൂചകമായി ഡോക്ടറേറ്റ് നല്കാന് തീരുമാനിച്ചത്. സെപ്തംബര്‍ 20ന് ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് ശങ്കരയ്ക്ക് ഓണററി ഡോക്ട്രേറ്റ് നല്കാന് പ്രമേയം പാസ്സാക്കി. ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിച്ചില്ല. ഇന്ന് നാഗമല പുതുക്കോട്ടയിൽ ഗവര്‍ണര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിക്ഷേധിച്ചു.
സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും സർവകലാശാലയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് മന്ത്രി കെ പൊന്മുടി പ്രതികരിച്ചു. ശുപാര്‍ശ അംഗീകരിക്കാത്തത് രാജ്യത്തെ മഹാനായ നേതാക്കളിൽ ഒരാളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ ആര്‍എസ്എസ് വിധേയത്വത്തിന് പുതിയ തെളിവാണിതെന്നും 102 വയസ്സുള്ള ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ആ നേതാവിനെ ആദരിക്കുന്നതിനെയാണ് ഗവര്‍ണര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.






