
2023 ലെ ഐസിസി വേള്‍ഡ്കപ്പ് ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതു കൊണ്ട് ആവേശത്തോടെയാണ് എല്ലാവരുമിത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഐസിസി ഏകദിന ലോകകപ്പിലെ തന്റെ ബാറ്റിങ് സമീപനത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ.
‘‘ഈ ലോകകപ്പില്‍ എന്റെ ബാറ്റിങ് ഞാന്‍ ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്. ടീമിനെ നല്ല നിലയിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഓപ്പണ്‍ ചെയ്യുമ്പോള്‍, സ്കോർബോർഡ് പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ഞാൻ എപ്പോഴും ഓർക്കുന്നു. ഒന്നും നോക്കാതെ ആദ്യ പന്ത് മുതല്‍ ഷോട്ടുകള്‍ പായിച്ച് റണ്‍സ് നേടുകയല്ല സാഹചര്യങ്ങള്‍ മനസ്സിലാക്കികൊണ്ട് ടീമിന്റെ മികച്ച നിലയിലെത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും ഞാന്‍ ബാറ്റിങിന് എത്തുമ്പോള്‍ സ്കോര്‍ബോര്‍ഡ് പൂജ്യമാണെന്നും തുടക്കം നല്‍കേണ്ടത് എന്റെ ചുമതലയാണെന്നുമറിയാം. പക്ഷേ വിക്കറ്റ് നഷ്ടപെട്ടിട്ടില്ലയെന്ന ആനുകൂല്യം എനിക്കുണ്ടെന്ന് പറയാനാകും. മറ്റുള്ളവര്‍ ആരംഭിക്കുമ്പോൾ, അവര്‍ക്ക് ഭയമില്ലാതെ ഇഷ്ടമുള്ള രീതിയിൽ കളിക്കാം. ചില സമയത്ത് ഭയമില്ലാതെ കളിക്കാനാകുമെങ്കിലും കഴിഞ്ഞ മത്സരത്തിലെ പോലെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടപെട്ട് സമ്മര്‍ദ്ദത്തിലായാല്‍ ആ സാഹചര്യങ്ങള്‍ മനസ്സിലാക്കി കളിക്കണം. അന്ന് ഞങ്ങൾക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അതുകൊണ്ട് കളി മാറ്റേണ്ടി വന്നു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, ടീമിന് ആവശ്യമുള്ളതിൽ മാത്രമാണ് എന്റെ ശ്രദ്ധ...’’ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപായി ഹിറ്റ്മാൻ രോഹിത് പറഞ്ഞു.
ആദ്യ മത്സരത്തില്‍ തിളങ്ങിയില്ലയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് രോഹിത് ശര്‍മ്മ കാഴ്ച്ചവെച്ചത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് റണ്‍സ് സ്കോററും രോഹിത് ശര്‍മ്മയാണ്. മറ്റു മത്സരങ്ങളില്‍ അതിവേഗത്തില്‍ റണ്‍സ് നേടി ഇന്ത്യയ്ക്ക് തകര്‍പ്പൻ തുടക്കം നല്കിയ ഹിറ്റ്മാൻ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അതീവ ശ്രദ്ധയോടെ ബാറ്റ് വീശി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയിരുന്നു. രോഹിത് ശര്‍മ്മയുടെ ഫിഫ്റ്റിയുടെ മികവിലാണ് പൊരുതാവുന്ന സ്കോര്‍ ഇന്ത്യ നേടിയത്. അതില്‍ നിന്നാണ് ഒടുവില്‍ വിജയക്കൊടി പാറിച്ചത്.






