
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ കത്ത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ കൈമാറിയതിന് പിന്നാലെയാണ് നിര്‍ദേശം. കെ റെയിലുമായി തുടര്‍ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തിലുണ്ട്.
സില്‍വര്‍ലൈനു വേണ്ടി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ കെ റെയില്‍ കോര്പറേഷന് ദക്ഷിണറെയല്വേയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിശദാഗശങ്ങള് റെയില്‍വേ ബോര്‍ഡിന് കൈമാറിയില്ല. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ വിശദാംശം തേടി രണ്ടുതവണ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് കത്തയച്ചിരുന്നു.
കഴിഞ്ഞ മാസം 21 ന് ദക്ഷിണ റെയിൽവേ ഇതിന് മറുപടി പറയുകയും ചെയ്തു. എന്നാൽ കൂടുതൽ വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. കെ റെയിലിനായി സംസ്ഥാന സർക്കാരിന് വേണ്ടി കെ വി തോമസ് കേന്ദ്രവുമായി ആശയ വിനിമയം നടത്തയിരുന്നത്.
പാലക്കാട്ട് ഒറ്റപ്പാലത്ത് നടന്ന പാർട്ടി പരിപാടിക്കിടെ എം വി ഗോവിന്ദൻ ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കെ റെയിലിൽ നിന്ന് പിന്നോട്ടില്ല. ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി പദ്ധതി നടപ്പിലാക്കും. കുറ്റി പറിച്ചതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ല. എതിർപ്പ് പ്രശ്നമല്ലെന്നും ആത്മധൈര്യത്തോടെയാണ് പറയുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.






