
ആള്‍ത്തിരക്കിനിടയില്‍ ഓരോ പെണ്ണുങ്ങള് കടന്നുപോകുമ്പോഴും അക്രമികള്‍ അവരുടെ രഹസ്യഭാഗങ്ങളില്‍ കൈ വെയ്ക്കും. ഒന്നോ രണ്ടോ പേരോട് വേണമെങ്കില്‍ പോരാടി നില്ക്കാം. എന്നാല്‍ ഒരു കൂട്ടം ആള്ക്കാര് ചെയ്യാന്‍ തുടങ്ങുമ്പോള്‍ എങ്ങിനെ പിടിച്ചു നില്ക്കും. പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പരിപാടിയില്‍ പങ്കെടുത്ത യുവതിയുടെതാണ് സാക്ഷ്യം.
അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ യുവതികള്‍ കരയുന്നതും സഹായത്തിനായി അലറി വിളിക്കുന്നതും കണ്ടു. ചില പെണ്‍കുട്ടികള്‍ ചെരിപ്പെടുത്തു വരെ അക്രമികളെ നേരിടുന്നത് കണ്ടു. അക്രമികളില്‍ ചിലര്‍ സ്ത്രീകളെ മുടിക്ക് പിടിച്ച് നിര്‍ത്തിയ ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറി. എല്ലാവരും മദ്യലഹരിയിലായിരുന്നു. തിരക്കിനിടയില്‍ ഒരു പെണ്‍കുട്ടിയെ കിട്ടുമ്പോള്‍ ഓരോരുത്തരും മറ്റുള്ളവരുടെ ശരീരത്തില്‍ ശക്തമായി സ്പര്‍ശിക്കും വിധം അടുത്തള്ളവരിലേക്ക് ഇവരെ തള്ളിയിടും. ഒരു മാന്യതയുമില്ലാതെയാണ് ആള്ക്കാര് പെരുമാറിക്കൊണ്ടിരുന്നത്. ഒരൊറ്റ പെണ്‍കുട്ടിയെ പോലും അവര്‍ വെറുതേ വിട്ടില്ലെന്നും മറ്റൊരാള്‍ പറയുന്നു.
സംഭവം നിയന്ത്രണാതീതമായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് കര്‍ണാടകാ പോലീസിന്റെ ശ്രമം. 60,000 ലധികം പേര് പങ്കെടുത്ത പുതുവത്സരാഘോഷ രാവില്‍ വിന്യസിപ്പിച്ചത് വെറും 1,600 പേരെ മാത്രമായിരുന്നെന്നും പോലീസ് പറയുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയ പോലീസ് ഇതുമായി ബന്ധപ്പെട്ട് ഒരു കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരിപാടിക്കിടയില്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം ആവശ്യപ്പെട്ടുള്ള ഒരു വിളികളും കിട്ടിയില്ലെന്നും പോലീസ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ ഇന്ത്യയില്‍ 2012 ല്‍ നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ ബലാത്സംഗത്തിനും സ്ത്രീ പീഡനങ്ങള്‍ക്കും കടുത്തശിക്ഷ തന്നെ വേണമെന്ന ആവശ്യം ശക്തമാണ്.






