
തൃശൂര്‍ : കഴിഞ്ഞ ദിവസം ജയിലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. കൊടി സുനിയെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് മലപ്പുറം തവനൂര്‍ ജയിലിലേക്ക് ആണ് മാറ്റിയത്.
ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന. അതു തന്നെയാണ് ഈ നീക്കത്തിന്റെ പിന്നില്‍. നാലുദിവസം മുമ്പ്അതിസുരക്ഷാ ജയിലില്‍ കൊടി സുനിയുടെ നേത്വത്വത്തില്‍ അരങ്ങേറിയ ആക്രണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ അടക്കം നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. അന്നു നടന്ന ആക്രമണ പരമ്പര ഒരു മാസം നീണ്ടു നിന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയം ശക്തമായിട്ടുണ്ട്.
ജയില്‍ മാറന്‍ സുനിയും തിരുവനന്തപുരം സ്വദേശി കാട്ടുണ്ണിയും കൂട്ടരും ഒരുക്കിയ സംഭവങ്ങള്‍ ആണ് ജയിലില്‍ ഉണ്ടായത് എന്ന് പിന്നിട് സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൊടി സുനിയുടെ നേതൃത്വത്തിലാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചതെന്നാണ് വിയ്യൂര്‍ പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. മൂന്ന് ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും ജയിലില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു.
കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷത്തില്‍ ജയില്‍ ജീവനക്കാരെ മര്‍ദ്ദിച്ചത്. ജയില്‍ ജീവനക്കാരായ അര്ജുന്, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് അന്ന് പരുക്കേറ്റിരുന്നു. ഇവര്‍ ചികിത്സ തേടിയപ്പോള്‍ ആണ് സംഭവം പുറം ലോകം അറിയുന്നത്. അര്ജ്ജുന് തൃശുര് ഗവ: മെഡിക്കല്‍ കോളജിലും മറ്റു രണ്ട് പേര് ജില്ലാ ആശുപത്രിയിലും ആണ് അന്ന് ചികിത്സ തേടിയിരുന്നത്. തിരുവനന്തപുരം ജയിലില്‍നിന്ന് അച്ചടക്ക പ്രശ്നങ്ങളെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി രഞ്ജിത്ത് എന്ന കൊലക്കേസ് പ്രതിയും സംഘവുമാണ് രാവിലെ മുതല്‍ അന്ന് ആദ്യം പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഓഫീസിലേക്ക് പരാതിയുമായി പോയ അവര്‍ ഓഫീസ് മുറിയില്‍ വെച്ച് ചായ കൊണ്ടുവന്ന ഗ്ളാസ് കൊണ്ട് കാട്ടുണ്ണി സ്വയം കൈമുറിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാര്‍ഡ് ഓഫീസറുടെ മുറിയും തകര്‍ത്തു. മുറിയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും തകര്‍ത്തുവെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
ജില്ലാ ജയിലില്‍നിന്ന് അധികം ജീവനക്കാരെത്തിയാണ് അന്ന് ജയില്‍ കലാപം നിയന്ത്രിച്ചത്. എന്നാല്‍ പിന്നാലെ കൊടി സുനിക്ക് ജയിലില്‍ വച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റെന്ന പരാതിയുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജയിലിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചുവെന്നാണ് സുനി ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കുടുംബം പരാതി നല്കിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും. എന്നാല്‍ സുനിയ്ക്ക് കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലയെന്ന് ഡോകടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി. കൊടി സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഇന്നലെ ഡിസ്ചാര്‍ജ്ജും ചെയ്തു.
ഉടനെ തന്നെ സഥല മാറ്റ ഉത്തരവും ലഭിക്കുകയായിരുന്നു. ജയിലിലെ സംഘര്‍ഷത്തില്‍ കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുനി അതിസുരക്ഷാ ജയിലില്‍ നിരാഹാരമിരുന്നിരുന്നു. കണ്ണൂര്‍ ജയിലില്‍ കൊടി സുനി അടക്കമുള്ള സി.പി.എം. തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും, സൗകര്യങ്ങളുമാണ് ലഭിച്ചിരുന്നത്.
ജയില്‍മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്കിയ കൊടി സുനിയുടെ ആപേക്ഷ കോടതി തള്ളിയിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലാണ് കൊടി സുനി അന്ന് അപേക്ഷ നല്‍കിയത്. സംസഥാനത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന കൊടി സുനി അവിടെങ്ങളില്‍ എല്ലാം മുന്‍പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നു അപ്പോള്‍ തന്നെ അധികൃതര്‍ക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് പരോള്‍ ലഭിക്കാത്ത ഏക തടവുക്കാരന് കൊടി സുനി മാത്രമായിരുന്നു.






