
പത്തനംതിട്ട: സംസ്ഥാന പോലീസ്് സേനയിലെ എസ്.പിമാര്‍ക്ക് ഐ.പി.എസ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക യു.പി.എസ്.സി. മടക്കി അയച്ചു. സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം തയാറാക്കിയ പട്ടിക മാനദണ്ഡം പാലിക്കാതെയാണെന്നുകണ്ട് തിരുത്തലുകള്‍ വരുത്തി വീണ്ടും നല്കാന് ആവശ്യപ്പെട്ടാണ് മടക്കിയത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ട്രിബ്യൂണലിന്റെ (ക്യാറ്റ്) ഉത്തരവ് പ്രകാരം മുന്‍ എസ്.പി. ബാസ്റ്റിന് സാബുവിന്റെ പേരുകൂടി ഉള്‍പ്പെടുത്തി 2020 ലെ പട്ടിക പരിഷ്കരിച്ച് നല്കാന് യു.പി.എസ്.സി. ആവശ്യപ്പെട്ടിരുന്നു. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണ് ഇപ്പോള്‍ തിരിച്ചടിയായത്.
2019, 20 വര്‍ഷങ്ങളിലെ പരിഷ്കരിച്ച പട്ടികയും 22 ലെ പുതിയ പട്ടികയുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നവംബര്‍ രണ്ടിന് യു.പി.എസ്.സിയില്‍ എത്തിയത്. 2021 ലെ പട്ടിക അതിനും ഒന്നര മാസം മുന്‍പ് നല്‍കിയിരുന്നു. 2019, 20 വര്‍ഷങ്ങളിലെ പരിഷ്കരിച്ച പട്ടിക സമര്‍പ്പിക്കാതെ 21 ലെ പട്ടിക നല്‍കിയത് യു.പി.എസ്.സി. പരിഗണിച്ചില്ല. നാലു വര്‍ഷത്തെ പട്ടികയാണ് ഇപ്പോള്‍ യു.പി.എസ്.സി. മടക്കിയത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നീക്കമാണ് യു.പി.എസ്.സി. പട്ടിക തള്ളിയതോടെ പുറത്തുവന്നിരിക്കുന്നത്.
2019, 20 വര്‍ഷങ്ങളിലെ പട്ടികയില്‍നിന്ന് 21 എസ്.പിമാര്‍ക്ക് ഐ.പി.എസ്. ലഭിച്ചിരുന്നു. മുന്‍ എസ്.പി. ബാസ്റ്റിന് സാബുവിനെ 2020 ലെ പട്ടികയില്‍ പരിഗണിക്കണമെന്ന ഉത്തരവ് അവഗണിച്ചാണ് മറ്റ് 21 എസ്.പിമാര്‍ക്ക് ഐ.പി.എസ്. നല്‍കിയത്. തുര്‍ന്ന് ബാസ്റ്റിന് സാബു ക്യാറ്റിനെ സമീപിച്ചു. 2020 ലെ ഒഴിവില്‍ ബാസ്റ്റിന്റെ പേര് പരിഗണിക്കണമെന്ന് ക്യാറ്റ് വീണ്ടും ഉത്തരവിട്ടതോടെ യു.പി.എസ്.സി. അതിനുള്ള നടപടി ആരംഭിച്ചു. ബാസ്റ്റിനുവേണ്ടി മാത്രമായി സെലക്ഷന് കമ്മിറ്റി ചേരാന്‍ കഴിയില്ല. അതിനാല്‍ 2019, 20 വര്‍ഷങ്ങളിലെ പട്ടിക പുനഃപരിശോധിച്ച് അയയ്ക്കാന്‍ യു.പി.എസ്.സി. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇങ്ങനെ ചെയ്താല്‍ 2019, 20 വര്‍ഷങ്ങളിലെ പട്ടികയില്‍നിന്ന് നിലവില്‍ ഐ.പി.എസ് ലഭിച്ച ചില ഉദ്യോഗസ്ഥര്‍ പുറത്താകാന്‍ സാധ്യതയുണ്ട്. അതുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടത് എന്നാണ് സൂചന. യു.പി.എസ്.സി. ആവശ്യപ്പെട്ട 2019, 20 ലെ പുനഃപരിശോധിച്ച പട്ടികയ്ക്ക് പകരം സര്‍ക്കാര്‍ ഒന്നര മാസം മുന്‍പ് 21 ലെ ഐ.പി.എസ് ശിപാര്‍ശ പട്ടിക അയച്ചു. യു.പി.എസ്.സി ഇത് മാറ്റിവച്ചു. 2019,20 വര്‍ഷങ്ങളിലെ പുനഃപരിശോധനാ പട്ടികയില്‍ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും അത് പൊതുഭരണ വകുപ്പില്‍ പൂഴ്ത്തിവച്ചു.
ഈ വിവരം മംഗളം വാര്‍ത്തയാക്കിയതോടെ ഫയല്‍ പൊങ്ങി. അങ്ങനെയാണ് നവംബര്‍ രണ്ടിന് പട്ടികയും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ യു.പി.എസ്.സി. സംസ്ഥാന സര്‍ക്കാരിന് സമയം കൊടുത്തത്. 2020 ലെ പുനഃപരിശോധന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ജെ. കിഷോര്‍ കുമാറിന്റെ പേര് അവിടെ ഉള്‍പ്പെടുത്താതെ 2021 ലെ പട്ടികയിലേക്ക് മാറ്റി. ഇതോടെ ഈ പട്ടികയിലെ അംഗസംഖ്യ വര്‍ധിച്ചു. ഇങ്ങനെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം.
ഇതിനുള്ള കാരണം വ്യക്തമാക്കണമെന്നാ വശ്യപ്പെട്ടാണ് പട്ടിക മടക്കിയത്. കിഷോര്‍ കുമാറിന്റെ പേര് 2020 ലെ ഐ.പി.എസ്. ലഭിക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാത്തതിനാല് ഐ.പി.എസ്. ലഭിച്ചില്ല. തുര്‍ന്ന് കിഷോര്‍ കുമാര്‍ ക്യാറ്റിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. എന്നിരുന്നാല്‍പ്പോലും 2020 ലെ പട്ടിക പുനഃപരിശോധിക്കുമ്പോള്‍ അതില്‍ കിഷോര്‍ കുമാറിന്റെ പേര് ഉള്‍പ്പെടുത്തേണ്ടിയിരുന്നു. അതുചെയ്യാതെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം കിഷോറിന്റെ പേര് 2021 ലെ ലിസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ഇതാണിപ്പോള്‍ തിരിച്ചടിയായത്.






