
കൊച്ചി: വ്യാജ വാർത്തയ്ക്കെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി കോടതിയിലാണ് പരാതി നൽകുക. അഡ്വ. പ്രതീഷ് പ്രഭ മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. യൂത്ത് കോൺഗ്രസാണ് കേസ് നടത്താൻ മറിയക്കുട്ടിക്ക് നിയമസഹായം നൽകുന്നത്. സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ നല്കണമെന്ന്ആവശ്യപ്പെട്ടു ഹൈക്കോടതിയിലേയക്കും ഹര്‍ജി നല്‍കുമെന്ന് മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ മുടങ്ങിയതിന്റെ് പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സാമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം ഉണ്ടായിരുന്നു. അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും ആരോപണം ഉയര്‍ന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാർത്തയാക്കുകയായിരുന്നു.
ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ പിന്നീട് സാക്ഷ്യപത്രം നൽകി. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു സാക്ഷ്യപത്രം. മറിയക്കുട്ടിയുടെ അപേക്ഷയിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജുവും വ്യക്തമാക്കിയി.
ഇതേ തുടർന്ന് മറിയക്കുട്ടിക്കെതിരെ നടന്ന വ്യാജപ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവന്നു. പിന്നാലെ മറിയക്കുട്ടിക്കെതിരെ നല്കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. എന്നാൽ ഖേദപ്രകടനത്തിൽ ആത്മാർത്ഥത ഇല്ലെന്നും ദേശാഭിമാനി തന്നോട് നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്നായിരുന്നു മറിയക്കുട്ടിയുടെ മറുപടി. വ്യാജ പ്രചരണത്തിനെതിരേ അടിമാലി കോടതിയിലും എല്ലാവര്ക്കും ക്ഷേമപെന്‍ഷനുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കേടതിയിലും ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് മറിയക്കുട്ടി.






