
കൊച്ചി: ഏഴാം ശമ്പള പരിഷ്കരണ ശിപാര്‍ശ പ്രകാരം കോളജ് അധ്യാപക ശമ്പളവര്‍ധന നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി. അധ്യാപകരുടെ നിവേദനം പരിഗണിച്ചു മൂന്നുമാസത്തിനുള്ളില്‍ ഉത്തരവ് ഇറക്കണമെന്ന െഹെക്കോടതി നിര്‍ദേശം മൂന്നുവര്‍ഷമായിട്ടും പാലിക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിനു വിനയായത്.
അധ്യാപകരുടെ പരിഷ്കരിച്ച ശമ്പളം നല്കാന് 900 കോടി രൂപ ആവശ്യമാണ്. സാമ്പത്തികപ്രതിസന്ധിക്കു പുറമേ അധികച്ചെലവിനത്തില് കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട തുക നിഷേധിക്കപ്പെടുകയും ചെയ്തതാണ് നടപ്പാക്കല്‍ അസാധ്യമായതെന്നു സംസ്ഥാനം വിശദീകരിക്കുന്നു. ശമ്പള വര്‍ധന നടപ്പാക്കാത്തതിനെതിരേ കോളജ് അധ്യാപകര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണു കേസ് പരിഗണിക്കുന്നത്. നടപടി ഒഴിവാക്കാന്‍ ഉടന്‍ തീരുമാനമെടുക്കേണ്ടി വരും.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്നു നല്കാന് കഴിയുമെന്ന് അടുത്തമാസം 11 നകം അറിയിക്കാനാണു കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം. ഉത്തരവു നടപ്പാക്കിയാല്‍ സര്‍ക്കാരിനു കോടികളുടെ അധികബാധ്യതയുണ്ടാകും. ഇതോടെ കെ.എ.ടി. ഉത്തരവു മറികടക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണു യു.ജി.സി. സ്കെയില്‍ അനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന പുതിയ കുരുക്കില്‍ സര്‍ക്കാര്‍ അകപ്പെട്ടത്.
സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പള പരിഷ്കരണം മൂലമുള്ള അധികച്ചെലവിന്റെ 50 ശതമാനം തുക ലഭിക്കാന്‍ കേന്ദ്രത്തിനു കേരളം യഥാസമയം അപേക്ഷ നല്‍കിയിരുന്നുവെന്നും കാരണമില്ലാതെ 22 സംസ്ഥാനങ്ങള്‍ക്കു തുക നിഷേധിക്കുകയായിരുന്നുവെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. യു.ജി.സി. ശമ്പള പരിഷ്കരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ടത് 750 കോടി രൂപയാണ്. തുക നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് ഇരുട്ടടിയായി.
2016 ജനുവരി ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ശമ്പള പരിഷ്കരണം മൂലമുണ്ടായ അധികച്ചെലവിന്റെ 50 ശതമാനം വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നത്. 2019 ജൂണ്‍ 29, സെപ്റ്റംബര്‍ 29, 2020 മേയ് 28 തീയതികളിലെ ഉത്തരവുകളിലൂടെ അധ്യാപകരുടെ ശമ്പള പരിഷ്കരണവും 2018 ലെ യു.ജി.സി. റഗുലേഷനും സംസ്ഥാനത്തു നടപ്പാക്കി. കേന്ദ്ര ധനസഹായം ലഭിക്കാന്‍ 2019 ഏപ്രില്‍ നാല്, 2020 ജൂണ്‍ 16, 2022 മാര്‍ച്ച് അഞ്ച് തീയതികളില്‍ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചു.
കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ 750.93 കോടി രൂപ നല്‍കാനുള്ള നിര്‍ദേശം 2022 മാര്‍ച്ച് 21 നു സമര്‍പ്പിച്ചു. ഇക്കാര്യം ഓര്‍മിപ്പിച്ച് ഏപ്രില്‍ 27 നു കത്തയയ്ക്കുകയും ചെയ്തു. ധനമന്ത്രിയും സെക്രട്ടറിയും പലപ്പോഴായി ഇക്കാര്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, മിക്ക സംസ്ഥാനങ്ങളും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രപദ്ധതിക്ക് അനുസൃതമായി പൂര്‍ണമോ കൃത്യമോ അല്ലെന്നും തുക നല്‍കാനാകില്ലെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.
ദീര്ഘിപ്പിച്ച കാലാവധി 2022 മാര്‍ച്ച് 31 നു കഴിഞ്ഞുവെന്നും അതിനു ശേഷം നല്കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നിലവിലില്ലെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നതെന്നാണു അധികൃതര്‍ പറയുന്നത്.






