
കൊച്ചി: സംസ്ഥാനത്ത് അതീവസുരക്ഷാ ജയില്‍ച്ചട്ടത്തിന്റെ അഭാവത്തില്‍, കോടതി ഇടപെടല്‍ മറയാക്കി തടവുകാര്‍ യഥേഷ്ടം വിലസുന്നു. കേന്ദ്രത്തിന്റെ മാതൃകാ ജയില്‍ മാന്വല്‍ പ്രകാരം 2019-ലാണു വിയ്യൂരില്‍ അതിസുരക്ഷാജയില് നിര്‍മിച്ചത്. എന്നാല്‍, നാലുവര്‍ഷമായിട്ടും കേന്ദ്രനിയമപ്രകാരമുള്ള ജയില്‍ച്ചട്ടം (റൂള്‍) സംസ്ഥാനത്തില്ല. ചട്ടത്തിന്റെ കരട് ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണു കാരണം. അതിനാല്‍ അച്ചടക്കലംഘനം നടത്തുന്ന തടവുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു.
ജയില്‍ മാറ്റുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ തടവുകാര്‍ കോടതിയെ സമീപിക്കുന്ന അവസ്ഥയാണുള്ളത്. പലപ്പോഴും തടവുകാര്‍ക്ക് അനുകൂലമായ വിധി കോടതികളില്‍നിന്ന് ഉണ്ടാവുകയും ചെയ്യുന്നു. തീവ്രവാദ-ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവര്‍, വധശിക്ഷ വിധിക്കപ്പെട്ടവര്‍, കൊടുംകുറ്റവാളികള്‍, മറ്റ് ജയിലുകളില്‍നിന്നു മാറ്റുന്ന അക്രമകാരികളായ തടവുകാര്‍ തുടങ്ങിയവരെയാണ് അതീവസുരക്ഷാജയിലില് പാര്‍പ്പിക്കാറുള്ളത്. ഇവര്‍ക്കു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി ഇടപെടലുകള്‍ തടസമാകുന്നു.
നിയന്ത്രണങ്ങള്‍ നിലവിലെ ചട്ടപ്രകാരമല്ലെന്ന തടവുകാരുടെ വാദമാണു കോടതികളില്‍ അംഗീകരിക്കപ്പെടുന്നത്. കേന്ദ്രനിയമത്തിനു സംസ്ഥാനം ചട്ടം നിര്‍മിച്ചാല്‍ ഇതിനു പരിഹാരമാകുമെന്നും ജീവനക്കാര്‍ക്കുള്‍പ്പെടെ സുരക്ഷ ലഭിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ തടവുകാരുടെ ആ്രകമണത്തിന് ഇരയാകേണ്ട ഗതികേടിലാണു ജയില്‍ ജീവനക്കാര്‍. അപ്രായോഗികമായ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തടവുകാര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.






