
പത്തനംതിട്ട: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഒരു വമ്പന്‍ കരാര്‍ കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 350 കോടിയുടെ നികുതി വെട്ടിപ്പ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ കണക്ക് മാത്രമാണ് ഇത്. വിശദമായ പരിശോധന വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തില്‍ ആഭ്യന്തര നികുതി പിരിവ് കാര്യക്ഷമമാക്കാത്ത സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വന്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി വെളിപ്പെടുന്നത്.
ഇക്കാര്യം സംസ്ഥാന ഇന്റലിജന്‍സ് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്. കമ്പനിയുടെ കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം ഒരേ സമയം റെയ്ഡ് നടന്നത്. കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നടന്ന റെയ്ഡില്‍ 2.5 കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചത്. കൂടാതെ 40 കോടിയോളം രൂപ ദുബായില്‍ നിക്ഷേപിച്ചതായും വെളിപ്പെട്ടു.
കൊച്ചിയിലും ആലുവയിലും നടന്ന റെയ്ഡിലും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു. കമ്പനിയുടെ അധീനതയില്‍ ഇടുക്കി വണ്ടിപ്പെരിയാറിലുള്ള 1000 ഏക്കര്‍ തോട്ടത്തെപ്പറ്റിയും അന്വേഷണം നടന്നു. ഒരു വര്‍ഷം മുമ്പ് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വില കുറച്ചാണ് ഈ തോട്ടം വാങ്ങിയതെന്ന് വ്യക്തമായി.
ആലുവായിലെ ഒരു ബാങ്കില്‍, കമ്പനിയുടെ ഉദ്യോഗസ്ഥരുടെ പേരില്‍ 120 അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഈ അക്കൗണ്ടുകളിലൂടെ കോടികളുടെ പണമിടപാടുകള്‍ നടന്നതായി തെളിഞ്ഞു. ഈ അക്കൗണ്ടുകളുടെ എല്ലാം ചെക്ക് ലീഫ് കമ്പനിയുടെ തിരുവനന്തപുരത്തുള്ള പ്രധാന ഓഫീസില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.സ്ഥാപന ഉടമയെ ഇനിയും വിശദമായി ചോദ്യംചെയ്തിട്ടില്ല. എന്നാല്‍, മകളെ ചോദ്യം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞ് അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരേ കയര്‍ക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരില്‍ അവര്‍ക്കുള്ള പിടിപാട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. ഇവരുടെ ഭര്‍ത്താവ് ഉന്നത ഉദ്യോഗസ്ഥന് ആയതിനാല്‍ സ്വാധീനം മൂലം പൂര്‍ണമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിവ്. ഇത് മഹസറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുമെന്നാണ് അറിവ്.






