
ഇന്ത്യയില്‍ നടന്ന ലോകകപ്പിന്റെ ഫൈനല്‍ ടോസ് ഏറെ നിര്ണ്ണായകമായിരിക്കുമെന്നായിരുന്നു വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഇന്ത്യയ്ക്ക് ടോസും നഷ്ടമായി മത്സരവും നഷ്ടമായി. ടോസ് കിട്ടിയാല്‍ താന്‍ ബൗളിംഗേ എടുക്കുമായിരുന്നുള്ളൂ എന്നാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയും പറഞ്ഞിരുന്നത്. എന്നാല്‍ ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യാമെന്നായിരുന്നു ടീമിലെ കൂടുതല്‍ പേരും ആദ്യം പറഞ്ഞിരുന്നതെന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ ഓപ്പണറും മുന്‍ നായകനുമായ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ മൂന് താരം എബി ഡിവിലിയേഴ്സുമായി നടത്തിയ യൂ ട്യൂബ് ചാനല്‍ സംഭാഷണത്തിലാണ് വാര്‍ണര്‍ ഫൈനലിലെ തങ്ങളുടെ തന്ത്രത്തെക്കുറിച്ച് പറഞ്ഞത്. ഫൈനലിന്റെ തലേന്ന് രാത്രിയില്‍ പോലും എല്ലാവരും ആദ്യം ബാറ്റ് ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിയെങ്കിലും പിറ്റേന്ന് പകല്‍ തീരുമാനം മാറ്റുകയായിരുന്നു. രാത്രിയില്‍ ഒന്നൊന്നര രണ്ട് മണിക്കൂറോളമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത് പരമാവധി റണ്‍സ് അടിച്ചുകൂട്ടുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ ചേസ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരു തവണ വന്ന ചോദ്യം എല്ലാം മാറ്റിമറിക്കുകയായിരുന്നു. ബാറ്റ് ചെയ്യാന്‍ പോകുന്നതിന് മുമ്പ് മൈതാനത്തെ സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ആദ്യം ബൗള്‍ ചെയ്യുന്നത് നല്ലതായിരിക്കുമെന്നതായിരുന്നു അതിന് കാരണമായത്. നന്നായി പന്തെറിയാന്‍ അത് കൂടുതല്‍ ഗുണമാകുകയും ചെയ്യും. ആദ്യം നന്നായി പന്തെറിയാനായാല്‍ അതുപോലെയുള്ള സാഹചര്യത്തെ മനസ്സിലാക്കാന്‍ കഴിയും. അതുവെച്ച് ചേസിംഗ് നടത്താമെന്ന് തീരുമാനിച്ചു.
തങ്ങളുടെ ബൗളിംഗ് പദ്ധതി ആദ്യം ഫലം കണ്ടാല്‍ തങ്ങള്‍ക്ക് ചെയ്യണമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്ന തരത്തിലുള്ള കാര്യമാണ് ലബുഷാനെയുടെ ഇന്നിംഗ്സെന്നും വാര്‍ണര്‍ പറഞ്ഞു. ഇന്ത്യയുമായി ആദ്യ മത്സരത്തില്‍ ഓസീസ് കളിച്ചപ്പോള്‍ ഇന്ത്യ നാലു റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ചെയ്യേണ്ടത് ചെയ്തു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 199 റണ്‍സിന് പുറത്താക്കിയെങ്കിലും ചേസ് ചെയ്യുമ്പോള്‍ മൂന്ന് വിക്കറ്റ് പെട്ടെന്ന് നഷ്ടമായിരുന്നു. എന്നാല്‍, വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഓസ്ട്രേലിയയുടെ എല്ലാ സാധ്യതകളേയും ഇല്ലാതാക്കുകയായിരുന്നു. ഇതേ തന്ത്രമാണ് ഓസീസ് ഫൈനലില്‍ തിരിച്ചു ചെയ്തതെന്നും വാര്‍ണര്‍ പറയുന്നു.
ആദ്യ പത്ത് ഓവറില്‍ 80 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ ഒടുവില്‍ എത്തിയപ്പോള്‍ 240 ന് ഓള്‍ഔട്ടായി. രണ്ടാമത് ബാറ്റ് ചെയ്ത ഓസീസിന് ആദ്യ നാലു വിക്കറ്റുകള്‍ 40 റണ്‍സിന് നഷ്ടമായെങ്കിലും 120 പന്തുകളില്‍ 137 റണ്‍സ് അടിച്ചുകൂട്ടിയ ഹെഡ്ഡും 110 പന്തുകളില്‍ 58 റണ്‍സും എടുത്ത ലബുഷാനേയും പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഇന്ത്യയെ തോല്‍പ്പിച്ചു കളഞ്ഞു. കമ്മിസിന്റെ മികച്ച നായകത്വവും വിജയത്തില്‍ നിര്‍ണ്ണായകമായെന്ന് വാര്‍ണര്‍ പറഞ്ഞു. 'അദ്ദേഹം മുഴുവന്‍ സമയവും ശാന്തനായിരുന്നു. ഫീല്‍ഡിംഗ് പ്ലെയ്സ്മെന്റുകള്ക്കും ഡിഫന്‍സീവ് ആയതിനും എല്ലാത്തിനും ഇംഗ്ലണ്ടില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇവിടെയും, സ്ലോ സ്റ്റാര്‍ട്ടിനായി അദ്ദേഹം ശ്രദ്ധിച്ചതെന്നും പറഞ്ഞു.
കമ്മിന്‍സിന്റെ സ്പെല്‍ തന്നെയാണ് ടൂര്‍ണമെന്റിലുടനീളം താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ചതെന്നും വാര്‍ണര്‍ പറഞ്ഞു. ശ്രേയസ് അയ്യരുടെയും കോഹ്ലിയുടെയും പ്രധാന വിക്കറ്റുകള്‍ നേടിയ കമ്മിന്‍സ് 2/34 എന്ന കണക്കുകള്‍ രേഖപ്പെടുത്തി. അയാള്‍ ബൗള്‍ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്പെല്ലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.






