
2026 ലോകകപ്പിൽ ബ്രസീലിനെ 2-1ന് അട്ടിമറിച്ച് നോർവേ ക്വാർട്ടറിലെത്തിയതോടെ കായികലോകത്തിന്റെ ശ്രദ്ധ മുഴുവൻ എർലിങ് ഹാളണ്ടിലേക്കാണ്. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിന് ഒരുങ്ങുന്ന ആറടി അഞ്ചിഞ്ചുകാരൻ, മൈതാനത്തെ പ്രകടനങ്ങൾ കൊണ്ടുമാത്രമല്ല, വ്യത്യസ്തമായ ഹെയർസ്റ്റൈലിലൂടെയും ആരാധകരുടെ ചർച്ചാവിഷയമായിരിക്കുകയാണ്.
പുറകിലേക്ക് കെട്ടിവയ്ക്കുന്ന സ്വർണനിറമുള്ള പോണിടെയിൽ ഇന്ന് ഹാളണ്ടിന്റെ സ്റ്റൈൽ സിഗ്നേച്ചർ മാത്രമല്ല. കായികലോകത്തെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിഗത ബ്രാൻഡിങ് തന്ത്രങ്ങളിലൊന്നായി അത് മാറിക്കഴിഞ്ഞു. വൈറൽ മീമുകളിൽ നിന്ന് നിമിഷങ്ങൾക്കകം വിറ്റഴിയുന്ന ഉൽപ്പന്നങ്ങൾ വരെ, ആ ലുക്കിന് വലിയ വിപണിമൂല്യമാണ് നേടിക്കൊടുക്കുന്നത്.
നീണ്ട മുടി വർഷങ്ങളായി ഹാളണ്ടിന്റെ വ്യക്തിമുദ്രയാണ്. എന്നാൽ ലോകകപ്പിനിടെ അതാണ് കൂടുതൽ ശ്രദ്ധ നേടിയത്. 2024ൽ ഹെയർ ബാൻഡുകൾ നിർമ്മിക്കുന്ന നോർവീജിയൻ കമ്പനിയായ ബോൺ ഡെപ്പിന്റെ 'ക്നെക്കി' ബ്രാൻഡിൽ ഹാളണ്ട് ഓഹരി സ്വന്തമാക്കി. മത്സരത്തിനിടെ മുടി സുരക്ഷിതമായി ഒതുക്കിനിർത്താൻ വർഷങ്ങളായി താരം ഉപയോഗിക്കുന്നതും ഇതേ ഹെയർ ബാൻഡുകളാണ്.






