
ഇന്ത്യയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റിലെ യഥാര്‍ത്ഥ താരോദയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേതായിരുന്നു. കളിക്കാന്‍ അവസരം കിട്ടിയ ഏഴു മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി 24 വിക്കറ്റുകള്‍ എറിഞ്ഞിട്ട താരം തന്നെ ആദ്യ മത്സരങ്ങളില്‍ തഴഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്മെന്റിന് മാത്രമായിരുന്നില്ല തന്നെ രഞ്ജിട്രോഫി മത്സരങ്ങളിലേക്ക് പോലും പരിഗണിക്കാതിരുന്ന യുപി ക്രിക്കറ്റ് ബോര്‍ഡിന് കൂടി നല്കിയ മറുപടിയായിരുന്നു. ടീം ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ മുഹമ്മദ് ഷമിയുടെ ബൗളിംഗ് വഹിച്ച പങ്ക് ചില്ലറയല്ലായിരുന്നു.
ബംഗാളിലെ ഒരു ക്രിക്കറ്റ് ക്ലബ്ബില്‍ സെലക്ഷന് കിട്ടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ ടീമിന് ഷമിയുടെ സംഭാവന ഒരിക്കലും കിട്ടില്ലായിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റും ത്രിപുര ക്രിക്കറ്റും തഴഞ്ഞ ഷമിയാണ് ബംഗാളിന് കളിച്ച് ഇന്ത്യന്‍ ടീമിലെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റില്‍ നിന്നുള്ള നിരന്തര അവണഗനയും 2017 ല്‍ പിതാവിന്റെ മരണവും ഉള്‍പ്പെടെ കഠിന പ്രയത്നവും പ്രതിസന്ധികളെയും മറികടന്നായിരുന്നു ഷമി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാകാന്‍ ഷമിക്ക് അനേകം വൈതരണികള്‍ മറികടക്കേണ്ടി വന്നു.
ഉത്തര്‍പ്രദേശിലെ സഹസ്പൂരിലാണ് ജനിച്ചതെങ്കിലും യുപി രഞ്ജിടീമില് സെലക്ഷന് കിട്ടാതെ വന്നതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് താരത്തിന് മാറേണ്ടി വരികയായിരുന്നു. ഒരു അഭിമുഖത്തില്‍ ഷമി ഇക്കാര്യം വിവരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് രഞ്ജി ടീമിലേക്കുള്ള ട്രയല്‍സില്‍ രണ്ടു വര്‍ഷം പങ്കെടുത്ത അനുഭവം ഷമി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഷമിയുടെ സഹോദരന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം രഞ്ജിട്രോഫിക്കുള്ള യുപി ടീമില്‍ ട്രയല്‍സിന് പോയിട്ടുണ്ട്. പക്ഷേ എല്ലാത്തവണയും അവസാന റൗണ്ടില്‍ എത്തുമ്പോള്‍ അവര്‍ ചവുട്ടിപ്പുറത്താക്കും. ആദ്യ വര്‍ഷം സെലക്ട് ആകാതെ വന്നപ്പോള്‍ അടുത്ത തവണ നോക്കാമെന്ന് വിചാരിച്ചു. എന്നാല്‍ രണ്ടാം തവണയും ഇതു തന്നെ സംഭവിച്ചെന്ന് താരം പറയുന്നു.
തുടര്‍ന്ന് യുപിയുടെ ചീഫ് സെലക്ടറെ സഹോദരന് പോയി കണ്ടു. അദ്ദേഹം ട്രയല്‍സിന് പോകുമ്പോള്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാം സഹോദരന് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത വര്‍ഷം ചെന്നപ്പോളും പഴയ പടി കാര്യങ്ങള്‍ ആവര്‍ത്തിച്ചു. 1600 പേരാണ് ട്രയല്‍സിന് വരുന്നത്. മൂന്ന് ദിവസമായിട്ടാണ് ട്രയല്‍സ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്ന് താരം പറഞ്ഞു. എന്നാല്‍ അകത്ത് എന്തോ നടക്കുന്നുണ്ടെന്ന് മനസ്സിലായ സഹോദരന് സെലക്ഷന് തലവനുമായി സംസാരിച്ചു. എന്നാല്‍ അദ്ദേഹം നല്കിയ മറുപടി ജീവിതത്തില്‍ ഒരിക്കലും സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാര്യമായിരുന്നെന്ന് ഷമി പറയുന്നു.
അദ്ദേഹം സഹോദരനോട് പറഞ്ഞു. ''എന്നാല്‍ എന്റെ കസേരയില്‍ നീയിരിക്ക്. എന്നിട്ട അവനെ ടീമിലെടുക്ക്. അതായിരിക്കും നല്ലത്. അല്ലെങ്കില്‍ നടക്കില്ല.'' അയാള്‍ തീര്‍ത്തു പറഞ്ഞു. സെലക്ടറുടെ ഈ വാക്കുകള്‍ കേട്ടതോടെ ട്രയല്‍സിനുള്ള ഫോറം ജേഷ്ഠന് കീറിക്കളഞ്ഞു. അതിന് ശേഷം ഷമി ഒരിക്കലും യുപിയ്ക്ക് വേണ്ടി പന്തെറിഞ്ഞിട്ടില്ല. ഷമി പിന്നീട് പോയത് ത്രിപുരയിലെ ട്രയല്സിനായിരുന്നു. അവിടെയും താരത്തിന് അവഗണനയായിരുന്നു ഫലം. ആ സമയത്ത് തന്റെ കോച്ചാണ് തന്നെ കൊല്‍ക്കത്തയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിലേക്ക് പറഞ്ഞു വിട്ടതെന്നും ഷമി പറയുന്നു. എന്നാല്‍ അവിടെ ചെറിയ ഇടയിലായിരുന്നു ട്രയല്‍സ്. ഫാസ്റ്റ് ബൗളിംഗില്‍ തനിക്ക് വേണ്ട റണ്ണപ്പെടുക്കാന് സ്ഥലം ഇല്ലായിരുന്നു. ചെറിയ ഇടയില്‍ എട്ടു പത്ത് പന്തെറിഞ്ഞപ്പോള്‍ തന്നെ അവസാനിപ്പിക്കാന്‍ പറഞ്ഞു.
സെലക്ഷന് സംബന്ധിച്ച വിവരം പിന്നാലെ അറിയിക്കാമെന്നായിരുന്നു മറുപടി. 2500 രൂപയുമായിട്ടായിരുന്നു അവിടേക്ക് പോയത്. ഇനി ബാക്കി 1000 രൂപ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. ഭക്ഷണത്തിനും താമസത്തിനുമായി പണമെല്ലാം തീര്‍ന്നു. രണ്ടു ദിവസമായി ഒരു വിവരവുമില്ല. എന്നാല്‍ ടീമില്‍ സെലക്ടാകുമെന്നും പിന്നാലെ ഇക്കാര്യം ടീം മാനേജരും ക്ലബ്ബിന്റെ സിഇഒയും പറയുമെന്ന് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ഉറപ്പിച്ചു പറഞ്ഞു. മൂന്നാം ദിവസം താന്‍ ടീമില്‍ സെലക്ടായതായി വിവരം കിട്ടി. എന്നാല്‍ കളിക്കാന്‍ പ്രതിഫലം കിട്ടില്ല. പക്ഷേ ഭക്ഷണവും താമസവും കിട്ടുമെന്ന് ബംഗാള്‍ ക്രിക്കറ്റര്‍ പറഞ്ഞു.
ക്ലബ്ബിന് വേണ്ടി ഒമ്പത് കളികളില്‍ 45 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്ലബ്ബിന്റെ മാനേജര്‍ 25,000 രൂപയും ഒരു ട്രെയിന്‍ ടിക്കറ്റും വച്ചു നീട്ടി. വീട്ടില്‍ ചെന്ന് ഈ പണം നേരെ അമ്മയുടെ കയ്യില്‍ കൊടുത്തു. എന്നാല്‍ ആ പണം പിതാവ് മടക്കിത്തന്നു. ആ പണം നിന്റെ സമ്പാദ്യമാണ് നീ അത് ചിലവഴിച്ചോളാന്‍ പറഞ്ഞു. അതുകൊണ്ട് ഒരു ഷൂസ് വാങ്ങി. പിന്നെ അത്യാവശ്യം ക്രിക്കറ്റ് സാമഗ്രികളും വാങ്ങി. താരം പറഞ്ഞു.


