
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ചന്ദനത്തോട്ടം പ്രോത്സാഹിപ്പിക്കാൻ വനം വകുപ്പിന് പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ ചന്ദനം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കൽ പദ്ധതിയുടെ ചുവടു പിടിച്ചാണിത്. സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള ചന്ദന മരം മുറിച്ചു വിൽക്കുന്നതിനു നിലവിലുള്ള സങ്കീർണ്ണമായ ചട്ടങ്ങൾ ലഘൂകരിക്കും. കേരളം മുമ്പു മാര്‍ക്കറ്റ് ലീഡറായിരുന്നു. പ്ലാന്റേഷനുകളില്‍ ചന്ദനം വളര്‍ത്തുന്നതു സംബന്ധിച്ചു വിശദമായ ഒരു പ്രപ്പോസല്‍ തയാറാക്കി സമര്‍പ്പിക്കാന്‍ വനംവകുപ്പുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത അവലോകന യോഗം വനംവകുപ്പിനോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്കു ചന്ദന മരം വച്ചുപിടിപ്പിക്കാന്‍ നിയമതടസമില്ലെങ്കിലും മുറിച്ചു വില്പന നടത്തുന്നതിനുള്ള നടപടികള്‍ നിലവില്‍ സങ്കീര്‍ണ്ണമാണ്. ഈ നടപടി ലഘൂകരിക്കാനാണു ഉദ്ദേശിക്കുന്നത്. ചന്ദനമരം മുറിക്കുന്നതിനു ഡി.എഫ്.ഒയെ അറിയിക്കുകയാണു ആദ്യപടി. ഡി.എഫ്.ഒയ്ക്കു അപേക്ഷകൊടുത്തു മരം മുറിയ്ക്കാൻ അനുമതി ലഭിക്കുമ്പോഴേക്കും രണ്ടുവര്‍ഷം കഴിയും.
ഡി.എഫ്.ഒയ്ക്കു നല്കുന്ന അപേക്ഷ ഇതിനായുള്ള കമ്മറ്റി പരിശോധിച്ച് അംഗീകരിക്കണം. തുടര്‍ന്നു വനം ഉദ്യോഗസ്ഥർ നേരിട്ടെത്തി മരം മുറിച്ചെടുത്തു മറയൂരിലുള്ള വനംവകുപ്പിന്റെ ചന്ദന ഡിപ്പോയിലെത്തിച്ചു തരംതിരിക്കും. തുടര്‍ന്നാണു ലേല നടപടികള്‍ ആരംഭിക്കുന്നത്. വിറ്റു കിട്ടിയ തുകയുടെ 75 ശതമാനം ഉടമയ്ക്കുള്ളതാണ്. 25 ശതമാനം വനംവകുപ്പിനും. ചന്ദനത്തടി നല്ല വരുമാനമാണെങ്കിലും മരംവെട്ടി വിറ്റഴിക്കല്‍ വരെയുള്ള നടപടികള്‍ സങ്കീര്‍ണ്ണവും കാലതാമസം ഉണ്ടാക്കുന്നതുമാണ്. ആയൂര്‍വേദ മരുന്ന്, തൈലം, സൗന്ദര്യവര്‍ധന വസ്തുക്കള്‍, ക്ഷേത്രാവശ്യങ്ങള്‍ എന്നിവയ്ക്കാണു ചന്ദനം കൂടുതല്‍ ഉപയോഗിക്കുന്നത്.
മറയൂരിനു പുറമേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൂടുതൽ ചന്ദന ലേല കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് രണ്ടു ലക്ഷം ചന്ദനത്തൈകള്‍ വച്ചു പിടിപ്പിക്കാന്‍ വനം വകുപ്പിന്റെ പദ്ധതിയുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ 200 ഹെക്ടര്‍ ഭൂമിയില്‍ ചന്ദനത്തൈകളും ആതിഥേയ വൃക്ഷങ്ങളും വച്ചു പിടിപ്പിക്കാന്‍ 23.47 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. മറയൂരിനു പുറമേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനം വളരുന്ന മണ്ണാര്‍കാട്ടെ അര ലക്ഷത്തിലേറെ മരങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതിയും കൂട്ടത്തിലുണ്ട്.
എന്നാൽ, ചന്ദനക്കൊള്ള വ്യാപകമായതിനാൽ, വനത്തിൽ മരത്തിന്റെ പരിപാലനം ചെലവേറിയതും ബുദ്ധിമുട്ടേറിയതുമാണ്. അതാനാലാണു സ്വകാര്യ ഭൂമിയിലെ ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നത്. സ്വാഭാവിക ചന്ദനക്കാടുകളുടെ സംരക്ഷണം, പ്രത്യേക പരിപാലനം, തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ചന്ദനമരങ്ങള്‍ വച്ചു പിടിപ്പിക്കല്‍ എന്നിവയ്ക്കായി ഈ വര്‍ഷം 7.66 കോടി വകയിരുത്തിയിട്ടുണ്ട്. 2023-24 ലേക്ക് 8.26 കോടിയും 2024-25 ലേക്ക് 7.54 കോടിയുമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് ഫണ്ടില്‍ നിന്ന് വിനിയോഗിക്കുക.നിലവില്‍ 11 ഇടങ്ങളിലെ 3670 ഹെക്ടറില്‍ 1,30,042 ചന്ദന മരങ്ങള്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.
ആവശ്യമുള്ള ധാതുക്കള്‍ പൂര്‍ണമായും മണ്ണില്‍ നിന്ന് സ്വയം വലിച്ചെടുക്കാനുള്ള കഴിവ് ചന്ദനത്തിനില്ല. സമീപത്തു വളരുന്ന മറ്റ് ചെടികളുടെ വേരില്‍ നിന്നാണ് ധാതുക്കള്‍ വലിച്ചെടുക്കുന്നത്. ഇതിനായി അധികം ഉയരത്തിലേക്ക് വളരാത്ത ചീര, കറിവേപ്പ്, തുവരപ്പയര്‍, ശീമക്കൊന്ന, തുളസി തുടങ്ങിയ ചെടികള്‍ കൂടി സമീപത്തായി വച്ചു പിടിപ്പിക്കാം. ഇവയുടെ വേര് ഉപയോഗപ്പെടുത്തിയായിരിക്കും ചന്ദനത്തിന്റെ വളര്‍ച്ച. മറയൂരിലെ ചന്ദനമരങ്ങള്‍ക്ക് അപൂര്‍വ രോഗം ബാധിച്ചിട്ടുണ്ട്. ഇത് എന്താണ് എന്ന് കണ്ടെത്താൻ പഠനം നടക്കുന്നുണ്ട്.






