
പാലക്കാട്: നാട്ടിന്‍പ്പുറത്ത് എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ആല്‍ബിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം ഗ്രാമം. വിദേശത്ത് ജോലിക്കു പോകാനായി രേഖകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് ആല്ബിന് എറണാകുളത്ത് പോയത്. അവിടെ എത്തിയപ്പോള്‍ കുസാറ്റില്‍ പഠിക്കുന്ന കൂട്ടുകാരെ കാണുകയും അവര്‍ സംഗീത നിശയ്ക്ക് ക്ഷണിക്കുകയായിരുന്നു. വിദേശത്തുപോയി കുടുംബത്തിന്റെ പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ മോഹിച്ചിറങ്ങിയ ആല്ബിന് അത് അവസാന യാത്രയായി.
ഇലക്ട്രിക്കല്‍ കോഴ്സ് പൂത്തിയാക്കിയ ആല്ബിന് മൂന്നു മാസത്തോളം കളമശേരിയില്‍ പഠനം നടത്തിയിരുന്നു. അവിടെ പഠിക്കുന്ന കാലത്തുള്ള സുഹൃത്തുക്കളുടെ കൂടെയാണു കുസാറ്റില്‍ പരിപാടിക്ക് പോയത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആല്ബിന് കൊച്ചിയിലേക്ക് പോയത്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയെ കണ്ടതിന് ശേഷമാണു സുഹൃത്തുക്കള്‍ക്കൊപ്പം കുസാറ്റില്‍ സംഗീതവിരുന്നിന് പോയത്. നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ആല്ബിന് വിദേശത്ത് ജോലിക്ക് ശ്രമിച്ചിരുന്നു.
റബര്‍ ടാപ്പിങ് തൊഴിലാളിയാണ് ആല്‍ബിന്റെ പിതാവ് ജോസഫ്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നാലുലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഗള്‍ഫില്‍ ജോലിക്ക് പോയി ഈ വായ്പ അടച്ച് തീര്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആല്ബിന്.
പള്ളിയിലും സമൂഹത്തിലും ഓടിനടന്ന് കാര്യങ്ങള്‍ ചെയ്തിരുന്ന ആല്ബിന് കെ.സി.വൈ.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന ആല്‍ബിന്റെ മരണം കുടുംബത്തേയും ഗ്രാമത്തേയും ദുഃഖത്തിലാക്കി. കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആല്ബിന് ജോസഫിന്റ് മൃതദ്ദേഹം മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളയിലെ തൈപ്പറമ്പ് വീട്ടിത്തിലേക്ക് കൊണ്ടുവന്നു.
പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്, പാലക്കാട് രൂപതാധ്യക്ഷന്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കെ. ശാന്തകുമാരി എം.എല്‍.എ തുടങ്ങി ആയിരകണക്കിന് ആളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വൈകിട്ട് നാലരവരെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം മൈലമ്പള്ളി സെന്റ് മേരീസ് ചര്‍ച്ചില്‍ സംസ്കരിച്ചു. മാതാവ്: മേഴ്സി. സഹോദരങ്ങള്‍: ബ്ലെസി, ജിബിന്‍സ്.






