
കൊച്ചി: സംസ്ഥാനത്തെ മുക്കിയ മഹാപ്രളയത്തിന്റെ ഇരകള്‍ക്ക് ഇപ്പോഴും നീതിയില്ല. 22825 പ്രളയ നഷ്ടപരിഹാരക്കേസുകളാണ് പരാതി പരിഗണിക്കുന്ന സ്ഥിരം ലോക് അദാലത്തില്‍ കെട്ടിക്കിടക്കുന്നത്. കേസുകളുടെ നടപടി മുറപോലെ നടക്കുന്നുണ്ടായിരുന്നുവെങ്കില് ഇതിനകം പാതിയിലേറെ കേസുകളില്‍ വിധി ഉണ്ടാകുമായിരുന്നു.
മഹാപ്രളയമുണ്ടായത് 2018 ലായിരുന്നു. പതിനായിരക്കണക്കിനാളുകള്‍ക്കാണ് പ്രളയം മൂലം വന്‍ നഷ്ടങ്ങള്‍ നേരിട്ടത്. നഷ്ടപരിഹാരം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രളയക്കേസുകളിലെ നഷ്ടപരിഹാരം വേഗത്തിലുണ്ടാകുന്നതിനുവേണ്ടിയാണ് ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ സ്ഥിരം ലോക് അദാലത്തിനെ കേസുകള്‍ പരിഗണിക്കാന്‍ നിയോഗിച്ചത്. എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ അഞ്ചുജില്ലകളിലെ പ്രളയക്കെടുതികളിലെ നഷ്ടം തേടിയുള്ള പരാതികള്‍ പരിഗണിക്കുന്നത് എറണാകുളം സ്ഥിരം ലോക്അദാലത്താണ്. തുടക്കത്തില്‍ കാര്യങ്ങള്‍ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇന്നുവരെ പ്രളയക്കേസുകളില് തീര്‍പ്പുണ്ടാക്കുന്നതില്‍ വലിയ കാലതാമസമാണ് നേരിട്ടുവരുന്നത്. ദിവസേന 100 ല്‍പരം കേസുകള്‍ പരിഗണിച്ചിരുന്ന അദാലത്തിലിപ്പോള് പേരിന് രണ്ടോ മൂന്നോ കേസുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളൂ.
അദാലത്തിന്റെ പ്രവര്‍ത്തനം മരവിക്കാന്‍ കാരണം മതിയായ ഉദ്യോഗസ്ഥരില്ലാത്തതാണ്. ഹെഡ് ക്ളര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് അസിസ്റ്റന്റ്, ക്ളറിക്കല്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് അദാലത്തിലെ സ്റ്റാഫ് പാറ്റേണ്‍. മറ്റുവകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഇവിടേക്ക് വന്നവര്‍ പഴയലാവണങ്ങളിലേക്ക് മടങ്ങിപ്പോയി. പകരം ജോലിക്കാര്‍ എത്തിയില്ല. ഡെയിലി വേജസായി ജോലിചെയ്യുന്ന ക്ളറിക്കല്‍ അസിസ്റ്റന്റിന് രണ്ടുവര്‍ഷമായി ശമ്പളം കിട്ടിയിട്ട്. ഇതിനിടെ കുടുംബശ്രീ മിഷനില്‍ നിന്ന് താല്‍ക്കാലികമായി രണ്ടുവനിതകളെ എറണാകളം കലക്ടറേറ്റില്‍ നിന്ന് അദാലത്തിലേക്ക് നിയമിച്ചിരുന്നു. ഇവരെയും തിരിച്ചുവിളിച്ചു.
ജീവനക്കാര്‍ക്കു പുറമേ ചെയര്‍മാനും മറ്റു രണ്ട് മെമ്പര്‍മാരും അദാലത്തിലുണ്ട്. സ്റ്റാഫിന്റെ കുറവ് ഹൈക്കോടതിയെ ധരിപ്പിക്കുകയും ഉടന്‍ സ്റ്റാഫിനെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിയമനം നടക്കാത്തതിനാല്‍ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍ എത്തി. രണ്ടുമാസത്തിനുള്ളില്‍ ആവശ്യത്തിന് സ്റ്റാഫിന് നിയമിക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കഴിഞ്ഞ നവംബര്‍ 9 ന് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും അദാലത്തിലേക്ക് നിയമനമൊന്നും നടന്നിട്ടില്ല.
പ്രവര്‍ത്തനം പേരിനാണ് നടക്കുന്നതെങ്കിലും അദാലത്തില്‍ ശമ്പളവും മറ്റുമായി മാസം 5.34 ലക്ഷം രൂപ ഖജനാവിന് ചെലവുണ്ട്. മതിയായ ജീവനക്കാരെ നിയമിച്ച് അദാലത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയില്ലെങ്കില്‍ പ്രളയനഷ്ടം സംഭവിച്ചവര്‍ക്ക് അടുത്തൊന്നും നഷ്ടപരിഹാരം കിട്ടുകയില്ല.






