
കൊച്ചി: പീഡന പരാതിയില്‍ കുരുങ്ങിയ ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി. മനു രാജിക്കത്ത് നല്കി. വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അഡ്വേക്കറ്റ് ജനറല്‍ മനുവില്‍ നിന്നും രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. തുടര്‍ നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്. നോട്ടീസ് നല്കിയ ശേഷം ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യും. ഔദ്യോഗിക വസതിയും വാഹനവും ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഗവണ്മെന്റ് പ്ലീഡര്‍ക്ക് എതിരേ ചോറ്റാനിക്കര പോലീസില്‍ പീഡന പരാതി നല്‍കിയത്. ബലാത്സംഗം, ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെയുള്ള ആരേപണമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ ബലാത്സംഗത്തിന് ഇരയാക്കി, ഫോട്ടോകളെടുത്തു, ഓഫീസില്‍ വെച്ചും വീട്ടിലെത്തിയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നെല്ലാമാണ് ആരോപണങ്ങള്‍. സര്‍ക്കാരിന്റെ പല പ്രമാദമായ കേസുകളിലും ഹാജരായിട്ടുള്ളയാളാണ് പി.ജി. മനു. എന്‍ഐഎ കേസുകളിലും ഹാജരായിട്ടുള്ള മനു ജഡ്ജിംഗ് പാനലിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയായാണ് സ്വയം പരിചയപ്പെടുത്തുന്നതു തന്നെ.
മറ്റൊരു പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കടവന്ത്രയിലെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി മനു ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. 2018 ല്‍ നടന്ന ഒരു പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിച്ചത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറല്‍ എസ് പി ക്ക് പരാതി നല്കി.
ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി മൊഴി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു മനു പൊലീസില്‍ പരാതിപ്പെടരുതെന്ന് സമ്മര്‍ദം ചെലുത്തിയെന്നും രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.






