
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതി ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പിജി മനുവിനെ കുടുക്കിയത് ഫോണിലേക്ക് അയച്ച അശ്ളീല സന്ദേശങ്ങളും സംസാരത്തിന്റെ ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവുകള്‍. പരാതിയാകുമെന്ന് ഉറപ്പായപ്പോള്‍ ഗവണ്മെന്റ് പ്ലീഡര്‍ ബന്ധുക്കളെ വിളിച്ച് മാപ്പപേക്ഷിച്ച ഓഡിയോ ക്ലിപ്പ് പോലും പരാതിക്കൊപ്പം സമര്‍പ്പിക്കപ്പെട്ടു.
സംഭവം വലിയ നാണക്കേടായി മാറിയപ്പോള്‍ മനുവിനെ പുറത്താക്കുകയും അഡ്വേക്കറ്റ് ജനറല്‍ രാജിക്കത്ത് ഇയാളില്‍ നിന്നും എഴുതി വാങ്ങുകയും ചെയ്തു. കൊച്ചി സ്വദേശിനിയായ 25 കാരിയാണ് പരാതിക്കാരി. ഗവണ്മെന്റ് പ്ലീഡര്‍ ഇരയുടെ ഫോണിലേക്ക് അയച്ച അശ്ളീല സന്ദേശങ്ങള്‍ പോലും പരാതിയോടൊപ്പം നല്കി. ഒരു പീഡനക്കേസില്‍ സഹായം തേടിയെത്തിയ ആളെ രണ്ടാമത്തെയാളും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2018 ലെ ഒരു പീഡനക്കേസില്‍ ഇരയായ യുവതിയെ കഴിഞ്ഞ ഒക്ടോബര്‍ 9 നായിരുന്നു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഒരു എഎസ്ഐ യാണ് നിയമസഹായത്തിനായി ഗവണ്മെന്റ് പ്ലീഡര്‍ക്ക് മുന്നിലേക്ക് പറഞ്ഞു വിട്ടത്.
പ്ലീഡര്‍ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയും പല തവണ ആവര്‍ത്തിക്കുകയും ചെയ്തതായിട്ടാണ് പരാതിയില്‍ പറയുന്നത്. വിവരം യുവതി ആദ്യം പറഞ്ഞത് തന്റെ മാതാവിനോടാണ്. അമ്മയുടെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും താന്‍ വിചാരിച്ചാല്‍ കേസില്‍ നിന്നും ഊരിയെടുക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു മനു തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും അധികാര ദുര്‍വിനിയോഗവും വിശ്വാസവഞ്ചനയും നടത്തിയതായും പറയുന്നു.
കടവന്ത്ര ഓഫീസില്‍ വെച്ച് പല തവണ പീഡനത്തിന് ഇരയാക്കി. പിന്നീട് ഇരയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കേസില്‍ സഹായം കിട്ടണമെങ്കില്‍ വഴങ്ങണമെന്നായിരുന്നു ആവശ്യം. കേസ് നല്ലരീതിയില്‍ അവസാനിക്കാന്‍ ഒന്നു മനസ്സുവെച്ചാല്‍ മതിയെന്ന് പ്ലീഡര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന വ്യാജേനെയും കടന്നു പിടിച്ചു. ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്നെഴുതിയ കാറിലായിരുന്നു വീട്ടില്‍ എത്തിയതെന്നും സഹകരിച്ചാല്‍ കേസ് വേഗം തീരുമെന്നും ഇരയുടെ മണം തന്റെ മൂക്കില്‍ നിന്നും പോകുന്നില്ലെന്നും തന്നെയല്ലാതെ മറ്റാരേയും സ്നേഹിക്കരുതെന്നും പ്ലീഡര്‍ പറഞ്ഞതായി പരാതിയില്‍ പറഞ്ഞിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.






