
കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എ.ജെ. ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പ്രതിയായ ഡോ. ഇ.എ. റുവൈസിന്റെ ബന്ധുക്കളിലേക്കും നീണ്ടതോടെ റുവൈസിന്റെ പിതാവും കുടുംബവും മുങ്ങി. ഇവരെ ചോദ്യംചെയ്യാനായി പോലീസ് കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. വീടു പൂട്ടി എല്ലാവരും ഒളിവില്‍ പോയെന്നാണു വിവരം. കേസില്‍ റുവൈസിന്റെ മറ്റു ബന്ധുക്കളെയും ഉടന്‍ ചോദ്യംചെയ്യും.
സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്നാണു ഷഹ്നയുടെ വീട്ടുകാര്‍ പോലീസിനു നല്കിയ മൊഴി. തുടര്‍ന്നാണ് പിതാവിനെയും ബന്ധുക്കളെയും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ഷഹ്നയും റുവൈസും തമ്മില്‍ സൗഹൃദത്തിലാകുന്നത് ആറ് മാസങ്ങള്‍ക്കു മുമ്പാണ്. അത് പ്രണയമായി വളര്‍ന്നു. നവംബര്‍ 10-നാണ് റുവൈസ് വിവാഹാഭ്യര്‍ഥനയുമായി ഷഹനയുടെ വീട്ടില്‍ എത്തിയത്. മകളുടെ ഭാവി വരനെപറ്റി ഷഹനയുടെ വീട്ടുകാര്‍ തിരക്കിയപ്പോള്‍ നാടായ കരുനാഗപ്പള്ളിയിലും പഠിച്ച കോളജിലും നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്.
പി.ജി. ഡോക്ടേഴ്സ് അസോസിയേഷന്റെ നേതാവെന്നു കൂടി അറിഞ്ഞപ്പോള്‍ വിവാഹാലോചനയുമായി മുന്നോട്ടു പോകാന്‍ ഷഹ്നയുടെ കുടുംബം തീരുമാനിച്ചു. തുടര്‍ന്ന് ഷഹ്നയുടെ സഹോദരന് ജാസിം നാസും ബന്ധുക്കളും റുവൈസിന്റെ വീട്ടിലെത്തി.
സംസാരത്തിനിടെ റുവൈസിന്റെ വീട്ടുകാര്‍ സ്ത്രീധനം സംബന്ധിച്ച ആവശ്യങ്ങള്‍ ഒന്നൊന്നായി അറിയിച്ചതായി ഷഹ്നയുടെ സഹോദരന് ജാസിം നാസ് പറഞ്ഞു. ''150 പവനും ഒന്നരക്കോടി രൂപയും ബി.എം.ഡബ്ല്യു. കാറുമാണ് സ്ത്രീധനമായി ചോദിച്ചത്. സ്ത്രീധനം ചോദിക്കുന്ന കുടുംബത്തിലേക്ക് സഹോദരിയെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ താല്പര്യം തോന്നിയില്ല. എന്നാല്‍ ഷഹ്നയ്ക്ക് അയാളോടുള്ള ഇഷ്ടം കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. 50 ലക്ഷവും 50 പവനും വസ്തുവും നല്‍കാമെന്ന് ഉറപ്പ് നല്കി. എന്നാല്‍ റുവൈസിന്റെ പിതാവ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല.
റുവൈസിന് മനം മാറ്റമുണ്ടാകുമെന്നു വിശ്വസിച്ച് ഷഹ്ന കാത്തിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. മാത്രമല്ല സുഹൃത്തുക്കളുടെ മുമ്പില്‍വച്ച് ബി.എം.ഡബ്ല്യു. കാറും ഒരു കോടിയും തരാനുണ്ടോ, എങ്കില്‍ കെട്ടിക്കോളാമെന്ന് കളിയാക്കുകയും ചെയ്തു. ഇത് ഷഹ്നയ്ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും കോളജില്‍ റുവൈസിനെ കാണേണ്ടിവരുമല്ലോയെന്ന ചിന്തയാണ് ഷഹ്നയെ അലട്ടിയിരുന്നത്. അവള് വിഷാദരോഗത്തിന്റെ വക്കിലെത്തി. ഷഹ്ന അവസാനമായി വീട്ടില്‍ വന്നു മടങ്ങിയിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളൂ.''- ജാസിം നാസ് പറഞ്ഞു.






