
ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു.
വെള്ളക്കുപ്പി പോലും അനുവദിക്കാത്തെ മന്ദിരത്തിലാണു സ്മോക്ക് കാനിസ്റ്ററുകളുമായി രണ്ടുപേര്‍ പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയത് . സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതിനു വിശദീകരണം നല്‍കേണ്ടി വരും. 2001 ലെ ആക്രമണത്തിനുശേഷം പഴയ പാര്‍ലമെന്റ് കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങള്‍ പരിഷ്കരിച്ചിരുന്നു. അതോടെ ത്രിതല സുരക്ഷാനടപടിക്രമങ്ങള്‍ നാലാക്കി ഉയര്‍ത്തിയിരുന്നു.
ഡല്‍ഹി പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്(സി.ആര്.പി.എഫ്.) എന്നീ സേനകളുടെ ഒരോ സ്പെഷല്‍ യൂണിറ്റ് വീതം പാര്‍ലമെന്റ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നു. ഇവ കൂടാതെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഫയര്‍ സര്‍വീസ് എന്നീ സേനകളും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.സന്ദര്‍ശകരുടെ ദേഹപരിശോധന, സന്ദര്‍ശകരുടെ കൈവശമുള്ള സാധനങ്ങളുടെ പരിശോധന തുടങ്ങിയവ ഉള്‍പ്പെടെ വിവിധ തലത്തിലുള്ള സുരക്ഷാനടപടിക്രമങ്ങള്‍ പാര്‍ലമെന്റിലുണ്ട്.
സന്ദര്‍ശകരുടെ ഫോണ്‍, ബാഗ്, പേന, വെള്ളക്കുപ്പി എന്നിവ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദമില്ല. ചിലപ്പോള്‍, കൈവശമുള്ള നാണയങ്ങള്‍ പോലും അനുവദിക്കില്ല. സന്ദര്‍ശകര്‍ അവരുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിച്ചിരിക്കണം. സന്ദര്‍ശകര്‍ മൂന്ന് ഫുള്‍ ബോഡി സ്കാനറുകള്‍ കടക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമാണ് പ്രവേശനപാസ് അനുവദിക്കുന്നത്.
പാസുകള്‍ അനുവദിക്കുന്നതിന് മുമ്പ് സന്ദര്‍ശകരുടെ പശ്ചാത്തലം നിര്‍ബന്ധമായും പരിശോധിക്കും. ഏതെങ്കിലും പാര്‍ലമെന്റംഗം നല്കിയ ഇന്നലെ നടന്ന അനിഷ്ടസംഭവത്തില്‍ അക്രമികള്‍ സ്മോക്ക് കാനിസ്റ്ററുകള്‍ തങ്ങളുടെ ഷൂസുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയതാകാമെന്നാണു നിഗമനം. ദേഹപരിശോധനയില്‍ കാലുകള്‍ വിട്ടുപോയതാകാമെന്നാണു കരുതുന്നത്. ഇവരെങ്ങനെ ഫുള്‍ ബോഡി സ്കാനറുകള്‍ മറികടന്നു എന്നത് സംശയം വര്‍ധിപ്പിക്കുന്നു.






