
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന്റെ താരലേലം പുരോഗമിക്കുമ്പോൾ വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സ്റ്റാർക് വിറ്റുപോയത്. 24.75 കോടി രൂപയ്ക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമായിരുന്നു ആദ്യം സ്റ്റാർക് ന് ആവശ്യമായി രംഗത്തുണ്ടായിരുന്നത്. 2 കോടിയിൽ നിന്ന് തുടങ്ങിയ ലേലം 10ന് മുകളിലേക്ക് പോയപ്പോൾ കെ കെ ആറും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടമായി മാറി. സ്റ്റാർക്കിനായുള്ള താരലേലം പുരോഗമിച്ചപ്പോള്‍ 20 കോടി കടന്നു. 24 കോടി 75 ലക്ഷത്തിൽ എത്തിയപ്പോൾ ഗുജറാത്ത് പത്തി മടക്കി . ഇതോടെ താരം കൊൽക്കത്തയിലേക്ക് എത്തി.
PAT your backs, Hyd. We’re HEADing towards glory 🧡#HereWeGOrange pic.twitter.com/0nOwwkcyg2
— SunRisers Hyderabad (@SunRisers) December 19, 2023
ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ലേലത്തിലെ രണ്ടാമത്തെ വിലയേറിയ താരം. 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് കമ്മിൻസിനെ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ മറ്റൊരു ലോകകപ്പ് താരം ട്രാവിസ് ഹെഡിനെയും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 6.80 കോടി രൂപ മുടക്കിയാണ് ഹെഡിനെ ഹൈദരാബാദിന്റെ ഓറഞ്ച് ആർമിയിലെത്തിച്ചത്
ന്യുസിലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം റോവ്മാൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.






