
ദേവാസുരം എന്ന ഒറ്റ സിനിമ മാത്രം മതി നെപ്പോളിയന് എന്ന താരത്തെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. ദേവനെയും അസുരനെയും ഒരേപോലെ സ്ക്രീനില്‍ പ്രതിഷ്ഠിച്ചത് കൊണ്ടാവാം ഉത്സവങ്ങള്‍ ലഹരിയായ മലയാളി മനസില്‍ ഇന്നും ദേവാസുരം മായാതെ കിടക്കുന്നത്. നായകന് മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ മുണ്ടക്കല്‍ ശേഖരനായി ആവേശം സൃഷ്ടിച്ചത് നെപ്പോളിയനാണ്. നീലകണ്ഠൻ എന്ന ഉഗ്രപ്രതാപിയായ കഥാപാത്രത്തിന് അത്രയും തന്നെ ചേലുള്ള വില്ലനായി ശേഖരനുമില്ലെങ്കില് ദേവാസുരം പൂര്‍ണമാവില്ല. ഒരു കാലത്ത് തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു നെപ്പോളിയന്. എന്നാല്‍ വളരെ വിരളമായി മാത്രമാണ് നെപ്പോളിയൻ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്.
അമേരിക്കയില്‍ സെറ്റില്‍ഡായ താരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി ആരാധകരില്‍ എത്തിക്കാറുണ്ട്. കോടികളുടെ ആസ്തികളും ബിസിനസ്സുമൊക്കെ രാജകീയ പ്രൗഢിയിലാണ് താരമവിടെ ജീവിക്കുന്നത്. അടുത്തിടെയായിരുന്നു നെപ്പോളിയന്റെ അറുപതാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത്. നടി മീന അടക്കമുള്ള താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ അമേരിക്കയില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
താരത്തിന്റെ അറുപതാം പിറന്നാളിന് ഏറെ പ്രത്യേകതയുള്ള സര്‍പ്രൈസുമായിട്ടാണ് ഭാര്യ ജയസുധ എത്തിയത്. അറുപതാം പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപത് കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വര്‍ണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഇപ്പോഴിതാ ആ സാരിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോള്‍ഡ് ജെറി വര്‍ക്കില്‍ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്ല സില്‍ക്ക് ആണ്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്ല സില്‍ക്ക് പുറത്തുവിട്ട സാരിയുടെ വീഡിയോയാണ് വൈറലായത്. ‘‘ഈ മികച്ച അവസരത്തിന് ജയസുധ മാമിനും നെപ്പോളിയൻ സാറിനും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അവര്‍ വീഡിയോ പങ്കുവച്ചത്. അറുപത് കഥാപാത്രങ്ങളുടെ മുഖം സ്വര്‍ണ്ണനൂലില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ് സാരിയില്‍. പ്യുവര്‍ ഗോള്‍ഡ് ജെറി വര്‍ക്കില്‍ കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉള്‍പ്പെടെയാണ് സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
മലയാളം ഡയലോഗുകള്‍ തമിഴില്‍ എഴുതി മനപാഠം ആക്കിയായിരുന്നു നെപ്പോളിയൻ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. ദേവസുരത്തില്‍ ശേഖരന് ശബ്ദമായി ഷമ്മി തിലകനും എത്തിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹീറോ ഇമേജ് ഉള്ള നായകനൊപ്പം നില്ക്കുന്ന വില്ലനുമായി മാറി മുണ്ടക്കല്‍ ശേഖരൻ. തമിഴിലും മലയാളത്തിലുമായി വേറെയും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും പലര്‍ക്കും ഏറെ ഇഷ്ടപ്പെട്ടൊരു നെപ്പോളിയൻ കഥാപാത്രമായിരുന്നു ശേഖരൻ.






