
സുസ്ഥിര വികസനത്തിനായി ഇന്ത്യൻ സമുദ്ര മത്സ്യമേഖലയുടെ കേന്ദ്ര നിയമനിർമാണം ഉൾപ്പെടെ സമഗ്രമായ നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സിഎംഎഫ്ആർഐ. ഇന്ത്യൻ സമുദ്രാതിർത്തിയിൽ 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള തീരക്കടലിനപ്പുറം മത്സ്യബന്ധനം നിയന്ത്രിക്കാൻ കേന്ദ്ര നിയമം അനിവാര്യമാണെന്ന് നയ രൂപീകരണത്തിനുള്ള സിഎംഎഫ്ആർഐ നിർദേശം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമുദ്രാതിർത്തിയിൽ സിഎംഫ്ആർഐയിൽ നീതി ആയോഗിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ശിൽപശാലയുടെ ഭാഗമായുള്ള വികസന ചർച്ചയിലാണ് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ നിർദേശങ്ങൾ അവതരിപ്പിച്ചത്. ഇത്തരം നിയമനിർമാണം സുസ്ഥിരരീതികൾ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്ര സമ്പത്തിന്റെ ശാസ്ത്രീയ വംശസംഖ്യാ നിർണയം വ്യവസ്ഥാപിതമാക്കണമെന്നതാണ് മറ്റൊരു ശുപാർശ. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു ടി ഒ) സബ്സിഡിയുമായി ബന്ധപ്പെട്ട ചർച്ചകളിലും മറ്റ് അന്തർദേശീയ വ്യവഹാരങ്ങളിലും സമുദ്രസമ്പത്തിന്റെ ആരോഗ്യാവസ്ഥ നിർണായകമാണെന്നതിനാൽ ഈ കണക്കെടുപ്പ് വ്യവസ്ഥാപിതമാക്കുന്നതിന് കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നാണ് നിർദേശം.






