
കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് നിഗമനം. മരണപ്പെട്ട കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് തന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും ആത്മഹത്യ ചെയ്യുന്നതായി വാട്സാപ്പ് സന്ദേശം അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊപ്പം തന്നെ ഡോക്ടറായ ഭാര്യ പ്രമോദിനും മക്കള്ക്കുമൊപ്പമില്ലെന്നും അവര്‍ ദീര്‍ഘനാളായി അകന്നു കഴിയുകയായിരുന്നു എന്നുമാണ് വിവരം.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ജോസ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. ഒമ്പതു വയസ്സുള്ള മകന് ദേവനാരായണനെയും നാലു വയസ്സുള്ള മകള്‍ ദേവനന്ദയെയും കൊലപ്പെടുത്തിയ ശേഷം ദേവനാരായണന് ജീവനൊടുക്കിയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കുട്ടികളെ വീട്ടിനുള്ളില്‍ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയിലും പ്രമോദിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് മൂത്ത സഹോദരനും ഭാര്യയ്ക്കും അര്‍ദ്ധരാത്രി 1.55 ന് വാട്ട്സ് ആപ്പില്‍ മെസേജ് അയച്ചിരുന്നു.
രാത്രിയില്‍ ഇവര്‍ സന്ദേശം കണ്ടിരുന്നില്ല. എന്നാല്‍ രാവിലെ സന്ദേശം കണ്ട ലക്ഷ്മി വിവരം തന്റെ വീട്ടില്‍ വിളിച്ചു പറയുകയും അവര്‍ ബന്ധുക്കളെയും വിളിച്ച് വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മില്‍ കുറച്ച് നാളായി അകല്‍ച്ചയിലായിരുന്നു. പിജി പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ്എന്‍ വി സദനത്തില്‍ താമസിച്ചാണ് പഠനം നടത്തുന്നത്.
ഏറെ നാളായി ഇവര്‍ വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒന്‍പതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന പ്രമോദ് പിന്നീട് ഗള്‍ഫില്‍ പോയി. തിരികെ വന്നശേഷം കാര്യമായി ജോലിക്ക് പ്രമോദ് പോയിരുന്നില്ല. സ്ഥിരം മദ്യപാനിയായിരുന്ന പ്രമോദും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. അതുകൊണ്ടാണ് തുടര്‍ പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തേക്ക് മാറിയത്. അതിന് ശേഷം കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം.






