
തിരുവനന്തപുരം: സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ തട്ടിയെടുത്ത മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് വ്യവസായമന്ത്രി മറുപടി പറയണമെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ. കോടികളുടെ തട്ടിപ്പിന് സര്‍ക്കാരും വ്യവസായവകുപ്പും കൂട്ടു നിന്നതായി അനുമാനിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയത് കൈക്കുലിയാണെന്ന് പറയാന്‍ ഒരു മടിയുമില്ലെന്നും തനിക്കെതിരേ വിജിലന്‍സ് നടപടിയടക്കം കഴിയാവുന്നതെല്ലാം ചെയ്യട്ടെയെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു.
ഈ വിഷയത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ മറുപടി നല്‍കേണ്ടത് സിപിഎം സെക്രട്ടറിയേറ്റാണ്. വീണയ്ക്ക് ആദ്യം പ്രതിരോധം തീര്‍ത്തത് സിപിഎം സെക്രറ്റേറിയേറ്റാണ്. കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് മറുപടി പറയേണ്ടത് മന്ത്രി മുഹമ്മദ് റിയാസാണെന്നും പറഞ്ഞു. വീണ തുടങ്ങിയ എക്സാലോജിക് പ്രവര്‍ത്തനം ദുരൂഹമാണെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്നതാണ്. സിഎംആര്സിഎല്ലിന്റെ കോടികളുടെ ലാഭം മറച്ചുവെയ്ക്കപ്പെട്ടു. സര്‍ക്കാരിന് 14 ശതമാനം ഓഹരി ഇതിലുണ്ട്. ഈ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ട പണമാണ് തട്ടിയെടുക്കപ്പെട്ടത്. കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
അതേസമയം കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണത്തില്‍ തങ്ങള്‍ക്ക് അമിതാവേശം ഒട്ടുമില്ലെന്നും മുഖ്യമന്ത്രിക്കെതിരേ വിവിധ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എടുത്ത സമീപനം നാം കണ്ടതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്.എല്‍. കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് മാത്യു കുഴല്നാടന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. 2017 ല്‍ എക്സാലോജിക്കും സി.എം.ആര്.എല്ലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി എല്ലാ മാസം അഞ്ചുലക്ഷം രൂപ വീതം നല്‍കിയതായും എന്നാല്‍ ഈ കാലയളവില്‍ കള്സള്ട്ടന്സിയില് നിന്നും ഒരു സേവനങ്ങളും കമ്പനിക്ക് കിട്ടിയിട്ടില്ല എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.






