
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യ-അഫ്ഗാനിസ്ഥാന് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം പുറത്തിറങ്ങിയ റാങ്കിംഗില്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ആദ്യമായാണ് യശസ്വി ടി20 റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്നത്. അഫ്ഗനിസ്ഥാനിതിരെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറികളിലൂടെ തിളങ്ങിയ ശിവം ദുബെയാണ് റാങ്കിംഗില്‍ കുതിപ്പ് നടത്തിയ ഇന്ത്യൻ താരം. 207 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശിവം ദുബെ പുതിയ റാങ്കിംഗില്‍ 58-ാം സ്ഥാനത്തെത്തി. പരിക്കുമൂലം ടി20 ടീമില്‍ നിന്ന് പുറത്തായ സൂര്യകുമാര്‍ യാദവിന്റെ ഒന്നാം സ്ഥാനത്തിന് തല്ക്കാലം ഭീഷണിയില്ല.
അതേ സമയം യശസ്വി കഴിഞ്ഞാല്‍ ഒമ്പതാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്വാദാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്റര്‍. 14 മാസത്തെ ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തിയ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി 44-ാം സ്ഥാനത്താണ്. അഫ്ഗാനെതിരായ ആദ്യ രണ്ട് ടി20- മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ ഒമ്പത് സ്ഥാനം താഴേക്കിറങ്ങി 68-ാം സ്ഥാനത്താണ്. നാലു സ്ഥാനം താഴേക്കിറങ്ങിയ ഇഷാന് കിഷന് 51-ാമതും അഫ്ഗാനെതിരെ ആദ്യ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 60-ാം സ്ഥാനത്തുമാണ്. മൂന്ന് സ്ഥാനം ഉയര്‍ന്ന തിലക് വര്‍മ 63-ാം സ്ഥാനത്തുമാണ് ഇപ്പോള്‍.
ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാമത്. അക്സര്‍ പട്ടേല്‍ 12 സ്ഥാനം ഉയര്‍ന്ന അക്സര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി ഏറ്റവുമധികം നേട്ടം കൊയ്ത ഇന്ത്യൻ ബൗളര്‍ .അഫ്ഗാനെതിരെ തിളങ്ങാന്‍ കഴിയാതിരുന്ന രവി ബിഷ്ണോയ് നാലു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തുണ്ട്. നാലു സ്ഥാനം ഉയര്‍ന്ന അര്‍ഷ്ദീപ് സിംഗ് 21-ാമതും നാലു സ്ഥാനം താഴേക്കിറങ്ങിയ കുല്‍ദീപ് യാദവ് 28-മതുമാണ്. ഓള് റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമതുണ്ട്.






