
അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. ശരദ് പവാറും അരവിന്ദ് കെജരിവാളും പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും .
രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. മമത ബാനര്‍ജി കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മത സൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കും. ഉദ്ധവ് താക്കറേ നാസിക്കിലെ ശ്രീരാമക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയിലും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഹനുമാന് ചാലീസ ചൊല്ലി ദില്ലിയിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് പദ്ധതി.
അയോധ്യയില്‍ നിന്ന് നേതാക്കള്‍ മോദിയും ആര്‍എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമർശനം ഉന്നയിച്ചാണ് മാറി നില്‍ക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷന്‍ നിര്‍മ്മല്‍ ഖത്രി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്ന് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.






