
ന്യൂഡല്‍ഹി: അനാഥാലയരായ 21 ഓളം കുട്ടികള്‍ക്ക് നേരെ ഭയാനകമായ പീഡനം അഴിച്ചുവിട്ട് അനാഥാലയത്തിലെ ജീവനക്കാര്‍ക്ക് എതിരേ ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു അനാഥാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കുട്ടികളെ നഗ്നരാക്കി തലകീഴാക്കി കെട്ടിത്തൂക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) ഒരു സംഘം കഴിഞ്ഞയാഴ്ച അനാഥാലയത്തില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടര്‍ന്നാണ് ഭീകരതയുടെ ചുരുളഴിഞ്ഞത്.
തലകീഴായി കെട്ടിത്തൂക്കുകയും ഇരുമ്പ് കമ്പികള്‍ പഴുപ്പിച്ച്് ദേഹം പൊള്ളിക്കുകയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും മറ്റും ചെയ്യുമായിരുന്നെന്നാണ് കുട്ടികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. മുളക് കത്തിച്ച് പുക ശ്വസിപ്പിക്കുക, നാലു വയസ്സ് പ്രായത്തിലുള്ള കുട്ടികളെ കുളിമുറിയില്‍ പൂട്ടിയിടുക പാന്റിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് മൂന്ന് ദിവസത്തേക്കും മറ്റും ഭക്ഷണം നല്‍കാതിരിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന പീഡനങ്ങളാണ് അനാഥാലയത്തില്‍ അരങ്ങേറിയിരുന്നതെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന മൊഴി.
'സിഇസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനാഥാലയം ഉടന്‍ സീല്‍ ചെയ്യുകയും കുട്ടികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു,' ഇന്‍ഡോര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അമ്രേന്ദ്ര സിംഗ് പറഞ്ഞു. ദുരുപയോഗം നടന്നുവെന്ന ആരോപണങ്ങള്‍ അന്വേഷിക്കുകയാണ്. കുട്ടികളുടെ പരിക്കിന്റെ ചിത്രങ്ങളും സിഡബ്ല്യുസി സംഘം പരാതിയ്ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനാഥരായ കുട്ടികളാണ് ഈ സ്ഥാപനത്തില്‍ ഉള്ളത്. വാത്സല്യപുരം ജെയിന് ട്രസ്റ്റിന്റെ കീഴിലുള്ള അനാഥാലയം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു, സൂറത്ത്, ജോധ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ട്രസ്റ്റിന് അനാഥാലയങ്ങളുണ്ട്.






