
പുന്നയൂര്‍ക്കുളം: അയോധ്യയില്‍ നാളെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ മലയാളിയായ രാജന് ജന്മസാഫല്യം പൂര്‍ത്തീകരിച്ച സംതൃപ്തി. ഇന്ത്യയെ പിടിച്ചുകുലുക്കിയ ബാബറി മസ്ജിദ് കേസിനെ തുടര്‍ന്നുണ്ടായ അയോധ്യാ വിധിക്ക് വഴിത്തിരിവായത് ഓട്ടോ ഡ്രൈവറായ രാജന്‍ നല്‍കിയ ഹര്‍ജി. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1,045 പേജുള്ള അയോധ്യാവിധിയില്‍ തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് വൈലത്തൂര്‍ സ്വദേശി സി.കെ. രാജന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ക്രമക്കേടുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയും തുടര്‍ന്നുണ്ടായ വിധിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരേ 1992-ലാണ് രാജന്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലുള്ള കേരള ഹൈക്കാടതിയുടെ വിധിയാണ് അയോധ്യാ വിധിയില്‍ സി.കെ. രാജന്റെ പേര് പരാമര്‍ശിക്കാന്‍ കാരണമായത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാജന്‍ നല്‍കിയ ഹര്‍ജിയില്‍ ക്ഷേത്രം നിയമപരമായ സ്ഥാപനമാണെന്ന വാദമാണ് പ്രസക്തമായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഭക്തര്‍ക്ക് പൊതു താല്‍പ്പര്യ വ്യവഹാരത്തിലൂടെ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്.
സംസ്ഥാന അധികാരികള്‍ക്ക് നല്‍കിയ ഉത്തരവിലും ഇത് സൂചിപ്പിക്കുന്നു. ദേവസ്വം കമ്മിറ്റിക്കെതിരായ തന്റെ ഹര്‍ജിയെ തുടര്‍ന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ കമ്മിഷനെ നിയമിക്കുകയായിരുന്നുവെന്ന് രാജന്‍ പറഞ്ഞു. ഒരു ഹിന്ദു ക്ഷേത്രം നിയമപരമായ ഒരു വ്യക്തിയായതിനാല്‍ അതിന് നിയമപരമായ എല്ലാവിധ പരിരക്ഷയും ഉണ്ടാകേണ്ടതാണ്. ഈ വിധി പരാമര്‍ശമാണ് ഗുരുവായൂര്‍ കേസ് വിധിയിലൂടെ നേടിക്കൊടുത്തത്. ഇതാണ് അയോധ്യ ക്ഷേത്രം ആദ്യം നശിപ്പിക്കപ്പെട്ടപ്പോള്‍ കിട്ടേണ്ട നീതിയെന്നാണ് അയോധ്യ വിധി. അതിനാലാണ് രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അനുവദിച്ചതും. ആ വിധിക്ക് അനുകൂല ഘടകമായതാകട്ടെ ഓട്ടോറിക്ഷ തൊഴിലാളിയായ രാജനും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച 12.20 നും രണ്ടിനും ഇടയില്‍ രാംലല്ലയില്‍ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ ജന്മസാഫല്യം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് രാജന്‍ മംഗളത്തോടു പറഞ്ഞു. ഒപ്പം ഗുരുവായൂരപ്പന്റെ കടാക്ഷവും നിര്‍ണായക വിജയത്തിലുണ്ടെന്ന് രാജന്‍ വിശ്വസിക്കുന്നു.






