
കുമളി: മക്കള്‍ ഉപേക്ഷിച്ച് പോയ വയോധികയുടെ സംസ്കാരം കലക്ടറുടെ സാന്നിധ്യത്തില്‍ ഒരു നാട് മുഴുവന്‍ െകെകോര്‍ത്ത് നടത്തി. മക്കള്‍ സ്വത്ത് തട്ടിയെടുത്ത ശേഷം പരിചരണം നല്‍കാതെ കുമളി അട്ടപ്പള്ളത്ത് വാടക വീട്ടില്‍ ഉപേക്ഷിച്ചു പോയ അന്നക്കുട്ടി (75) കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മക്കളോ ബന്ധുക്കളോ മൃതദേഹം ഏറ്റുവാങ്ങാനെത്തിയില്ല. മൃതദേഹം പോലീസ് ഏറ്റു വാങ്ങി ഇന്നലെ െവെകുന്നേരം നാലുമണിയോടെ കുമളിയില്‍ പൊതുവേദിയില്‍ പൊതു ദര്‍ശനത്തിനു വച്ചു.
തുടര്‍ന്ന് അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയില്‍ സംസ്കാരം നടത്തി. ഫാ. തോമസ് പൂവത്തനിക്കുന്നേല്, ഫാ. ജോര്‍ജ് കളപ്പുരക്കല്‍, ഫാ.ജോസ് വേലിക്കകത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. കലക്ടര്‍ ഷീബാ ജോര്‍ജ്, സബ് കലക്ടര്‍ അരുണ്‍ എസ്.നായര്‍ എന്നിവര്‍ മൃതദേഹത്തില്‍ പുഷപ ചക്രം അര്‍പ്പിച്ചു. കുമളി എസ്.ഐ ലിജോ പി.മാണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് മൃതദ്ദേഹ പേടകം സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.
മക്കള്‍ ഉണ്ടായിരുന്നിട്ടും അനാഥയായി മരിച്ച അന്നക്കുട്ടിക്ക് യാത്രാമൊഴി നല്കാന് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും സമൂഹത്തിന്റ് നാനാതുറകളില്‍ നിന്നുള്ളവരും എത്തി. വാടക വീട്ടില്‍ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ രണ്ടു ദിവസം മുന്‍പ് പോലീസ് എത്തി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അവഗണനയും ഉപേക്ഷിക്കലുമില്ലാത്ത ലോകത്തേക്ക് അന്നക്കുട്ടി യാത്രയായി.
രണ്ട് മക്കള്‍ ഉണ്ടായിരുന്നിട്ടും രോഗാവസ്ഥയില്‍ കിടപ്പിലായ അന്നക്കുട്ടിയെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവസാന നാളുകളില്‍ കനിവിന്റെ വറ്റാത്ത ഉറവ തെളിച്ചത് അയല്‍വാസികളും കുമളി പോലീസുമാണ്. കിടപ്പിലായ ഇവരെ ശുശ്രൂഷിച്ചതും ഭക്ഷണം നല്കിയതും ലക്ഷം വീട് കോളനിയിലെ അയല്‍വാസികളാണ്. സ്വത്ത് ഉണ്ടായിരുന്നത് തട്ടിയെടുത്ത ശേഷം മക്കള്‍ ഉപേക്ഷിക്കുകയായിരുന്നുയെന്ന് പോലീസ് പറഞ്ഞു.
ഒന്നാം െമെലിന് സമീപം വര്‍ഷങ്ങളായി താമസിച്ചിരുന്ന അന്നക്കുട്ടിയുടെ ഭര്‍ത്താവിന്റെ മരണശേഷം വീടും സ്ഥലവും മക്കള്‍ ഇടപെട്ട് വില്പന നടത്തിയിരുന്നു. വസ്തു വിറ്റ വകയില്‍ തുച്ഛമായ തുക നല്കി മക്കള്‍ അന്നക്കുട്ടിയെ വാടക വീട്ടിലാക്കി പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വയോധികയെ പരിചരിക്കാതെ ഉപേക്ഷിച്ച് പോയ മക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു.






