
തിരുവനന്തപുരം : 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതാക ഉയർത്തിയ ശേഷം മലയാളത്തില്‍ കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ 'ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും'' എന്ന വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. കവി സ്വപ്നം കണ്ട 'ആ സുവർണ കാലമാണ് ഇപ്പോൾ കേന്ദ്രസർക്കാർ സഫലമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയിരുന്നില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ് സന്ദേശം. ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു
അതേ സമയം റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ വിമർശനമുയര്‍ത്തി. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ. .
അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിലെത്തി. എന്നാൽ ഇരുവരും മുഖത്ത് നോക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ല






