
റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിൽ. മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്.
അതേസമയം പോലീസിന്റെ പക്കൽ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ റിപ്പബ്ലിക് ദിന പരേഡ് നടന്നത് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനായിലാണ്. മന്ത്രി മുഹമ്മദ് റിയാസാണ് അഭിവാദ്യം സ്വീകരിച്ചത്. മാവൂര്‍ സ്വദേശിയായ വിപിന്‍ ദാസിന്റെ ഉടമസ്ഥതയിലുളള കൈരളി കണ്‍സ്ട്രക്ഷന്‍ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
പോലീസിന്റെ തുറന്ന ജീപ്പാണ് സാധാരണ നിലയില്‍ റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആര്‍ ക്യാപിലെ അസിസ്റ്റന്റ് കമാന്‍ഡന്റിനാണ് ഇതിന്റെ ചുമതല. കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.






