
കൊച്ചി: സംസ്ഥാനത്തെ മിക്ക ജയിലുകളും നിറഞ്ഞു കവിയുന്നു. താങ്ങാവുന്നതിനേക്കാള്കൂടുതലാണു ജയിലുകളിലെ തടവുകാരുടെ എണ്ണമെന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ജയിലുകളില്‍ അടക്കം ഇരട്ടിയിലേറെയാണു തടവുകാരുടെ എണ്ണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 553 തടവുകാരെ പാര്‍പ്പിക്കാനാണു സൗകര്യമെങ്കില്‍ നിലവിലുള്ളത് 1,045 തടവുകാര്‍. 727 തടവുകാരെ പാര്‍പ്പിക്കാവുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 1,326 തടവുകാരുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1,031 തടവുകാരാണുള്ളത്.
പരമാവധി ഉള്‍ക്കൊള്ളവുന്നത് 948 പേരെ. മലപ്പുറം തവന്നൂര്‍ ജയിലില്‍ മാത്രമാണു നേരിയ കുറവ്്. 568 പേരെ പാര്‍പ്പിക്കാവുന്നിടത്ത് ഇപ്പോള്‍ 490 പേര് മാത്രം. ജില്ലാ ജയിലുകളില്‍ സ്ഥിതി വ്യത്യസ്തമല്ല. എറണാകുളം ജില്ലയിലെ ജയിലുകളില്‍ തടവുകാരെ കുത്തിനിറച്ചിരിക്കുകയാണ്. എറണാകുളം സബ് ജയിലിന്റെ സ്ഥിതി ദയനീയമാണ്. 48 പേരെ മാത്രം താമസിപ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ കഴിയുന്നത് 101 പേര്. ആലുവ സബ്ജയിലില്‍ 56 പേരുടെ സ്ഥാനത്ത് 110 പേര്. പ്രായപൂര്‍ത്തിയാകാത്ത തടവുകാരെ പാര്‍പ്പിക്കുന്ന സംസ്ഥാനത്തെ ഏകയിടമായ കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ 66 പേര്‍ക്കു താമസിക്കാനാവൂ. നിലവില്‍ ഇവിടെ 75 പേരുണ്ട്.
താമസ പരിമിതി പരിഹരിക്കാന്‍ ഒമ്പതു ജയിലുകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്തു ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ജയില്‍വകുപ്പ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീമേനി തുറന്ന ജയില്‍, വടകര റൂറല്‍, കൊയിലാണ്ടി, ചാവക്കാട്, ആലുവ, മട്ടാഞ്ചേരി, നെയ്യാറ്റിന്‍കര സബ് ജയിലുകള്‍ക്കും പൊന്‍കുന്നം സ്പെഷല്‍ സബ് ജയിലിനും തവന്നൂര്‍ സെന്‍ട്രല്‍ ജയിലിനുമാണു സ്ഥലം ഏറ്റെടുക്കേണ്ടത്.
സംസ്ഥാനത്ത് നാലു സെന്‍ട്രല്‍ ജയിലും 14 ജില്ലാ ജയിലും മൂന്നുവനിതാ ജയിലും 15 സ്പെഷല്‍ സബ് ജയിലുകളും 16 സബ്ജയിലുകളും മൂന്നു തുറന്ന ജയിലും ഒരു അതീവ സുരക്ഷാജയിലുമടക്കം ആകെ 57 ജയിലുകളാണുള്ളത്. പോലീസിന്റെ കാര്യക്ഷതയാണു പിടിയിലാവുന്നവരും തടവുകാരും കൂടാന്‍ കാരണമെന്ന് ആഭ്യന്തരവകുപ്പ് വാദിക്കുമ്പാള്, കുറ്റകൃത്യം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നാണു മറുവാദം.






