
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് ഭരത് ഗോപി. തന്റെ പ്രതിഭ കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. 1978 ലാണ് അദ്ദേഹത്തെ തേടി ഭരത് പുരസ്കാരമെത്തുന്നത്. അങ്ങനെയാണ് പേരിനൊപ്പം ഭരത് എന്ന് ചേര്‍ക്കപ്പെടുന്നത്. കൊടിയേറ്റം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം.
പക്ഷാഘാതത്തെയടക്കം മറി കടന്നാണ് അദ്ദേഹം അഭിനയിച്ചത്. തന്റെ അവസാന കാലത്തും അദ്ദേഹം അവിസ്മരണീയമായ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. 2008 ലായിരുന്നു ഭരത് ഗോപിയുടെ മരണം. അച്ഛന്റെ പാതയിലൂടെ മകന് മുരളി ഗോപിയും സിനിമയിലെത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തും നടനുമൊക്കെയാണ് മുരളി ഗോപി.
ഇന്ന് തന്റെ അച്ഛന്റെ ഓര്‍മ്മ ദിവസം മുരളി ഗോപി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഭരത് ഗോപിയുടെ ചിത്രവും അതിന് പിന്നിലെ കഥയും പങ്കുവെക്കുന്നതാണ് മുരളി ഗോപിയുടെ പോസ്റ്റ്. ആ വാക്കുകളിലേക്ക്.
ഇന്ന് അച്ഛന്റെ ഓർമ്മദിനം.ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.
1986ഇൽ, തന്റെ 49ആം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി. 1990കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്.
"ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?" അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ.....ഒരു തിരിഞ്ഞുനോട്ടം. മുരളി ഗോപി കുറിച്ചു.






