
തൃശൂര്‍: അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് കേരള സാഹിത്യ അക്കാദമി മതിയായ പ്രതിഫലം നല്‍കിയില്ലെന്നു സൂചിപ്പിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് വൈറലായി. ചുള്ളിക്കാടിന്റെ വിമര്‍ശനം കൊള്ളേണ്ടിടത്തു കൊണ്ടപ്പോള്‍ പ്രസിഡന്റ് സച്ചിദാനന്ദന്റെ ഇടപെടലുമുണ്ടായി. എന്നാല്‍ അക്കാദമി പ്രതിഫലം നല്‍കാത്തിന് കേരളീയരെ മുഴുവന്‍ പ്രതികളാക്കുന്ന ബാലചന്ദ്രന്റെ വാക്കുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ എതിര്‍പ്പുമുയര്‍ന്നു.
അക്കാദമിയെന്നു പറയുന്നതിനു പകരം കേരളജനത തനിക്കു നല്കിയ വില എന്താണെന്നു ശരിക്കും തനിക്ക് മനസിലായത് ജനുവരി മുപ്പതാം തീയതിയാണെന്നാണ് ചുള്ളിക്കാടിന്റെ കുറിപ്പിന്റെ തുടക്കം. മാത്രമല്ല, കുറിപ്പിന്റെ അവസാനഭാഗത്ത് പ്രബുദ്ധരായ മലായാളികളേ എന്ന് അഭിസംബോധന ചെയ്തത് മലയാളികളെ മൊത്തത്തില്‍ കുറ്റക്കാരാക്കുന്ന തരത്തിലാണ്. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്പ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നുമാണ് എന്റെ വില എന്ന എഫ്.ബി. കുറിപ്പില്‍ പറയുന്നത്.
ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. 50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസിലാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. എറണാകുളത്തുനിന്ന് തൃശൂര്‍വരെ ടാക്സിക്ക് വെയ്റ്റിംഗ് ചാര്‍ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ താന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു താന്‍ നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ മന്ത്രിമാരില്‍നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്കുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചുള്ളിക്കാടിന്റെ പ്രതികരണം അറിഞ്ഞയുടനെ തന്നെ പ്രതിഫലം കുറഞ്ഞുപോയത് ഭരണതലത്തില്‍ വന്ന വീഴ്ചയെന്ന് അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താനോ സെക്രട്ടറിയോ അറിഞ്ഞ കാര്യമല്ല ഇത്. അറിഞ്ഞപ്പോള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദേശം നല്കി. നിയമപ്രകാരം ഓഫീസ് ചെയ്തതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്‍കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോട ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സച്ചിദാനന്ദന് പറഞ്ഞു. ഇങ്ങനെ സംഭവിച്ചതില്‍ തനിക്കു ഖേദമുണ്ട്. താന്‍ വിളിച്ചതുകൊണ്ടു മാത്രം അക്കാദമിയില്‍ വന്നയാളാണ്. എഴുത്തുകാര്‍ക്കു പ്രതിഫലം കുറച്ചുനല്‍കുന്നത് പൊതുവായ പ്രശ്നമാണ്. അതൊരു സാമുഹ്യ പ്രശ്നമായി കാണണം. അതാണ് ബാലചന്ദ്രന് ഉയര്‍ത്തിയത്. അതില്‍ പൂര്‍ണമായും ബാലനൊപ്പമാണ്. ഇത് വ്യക്തിപരമായ ഒരു പ്രശ്നമല്ലെന്നും സച്ചിദാനന്ദന് പറഞ്ഞു.






