
പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജന്റായി പ്രവർത്തിച്ച കേന്ദ്ര ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് മീററ്റിൽ അറസ്റ്റ് ചെയ്തത്. ലഖ്‌നൗവിലെ എടിഎസ് പോലീസ് ഐപിസി സെക്ഷൻ 121 എ പ്രകാരം സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പാകിസ്ഥാൻ ചാരൻ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ജോലി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. ഇയാൾ ചോദ്യം ചെയ്യലിൽ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് സമ്മതിച്ചു. എന്നാൽ, പല ചോദ്യങ്ങൾക്കും ഇയാളിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ഐഎസ്ഐക്ക് എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങൾ ചോർത്തി നല്‍കിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകാറുണ്ടെന്നും സത്യേന്ദ്ര സിവാൾ വെളിപ്പെടുത്തി.
ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ചാരന്മാർ മുഖേന വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി വിവിധ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.






