
അഹമ്മദാബാദ്: കാനഡയില്‍ നിന്നും ഇന്ത്യാക്കാരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഷിക്കാഗോയില്‍ നിന്നും ഇന്ത്യാക്കാരനായ 'ഡര്‍ട്ടി ഹാരി' എന്ന് വിളിക്കപ്പെടുന്ന ഷിക്കോഗോയില്‍ നിന്നുള്ള ഹര്‍ഷകുമാര്‍ പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. 2022 ജനുവരിയില്‍ ഒരു നാലംഗ കുടുംബം കൊടുംശൈത്യത്തില്‍ തണുത്തുമരച്ച മരണപ്പെട്ട സംഭവമായ ഗുജറാത്തിലെ ഡിംഗുഷാ ഹ്യൂമന്‍ സ്മഗ്ളിംഗ് കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതിയാണ് ഹര്‍ഷ്കുമാര്‍. ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്.
39 കാരന് ജഗദീഷ് പട്ടേല്‍, ഭാര്യ 37 കാരിയായ വൈശാലി, 11 വയസ്സുള്ള മകള്‍ വിഹാംഗി, മൂന്ന് വയസ്സുള്ള മകന് ധര്‍മ്മിക് എന്നിവര്‍ മരണപ്പെട്ട സംഭവം കാനഡയിലെയും അമേരിക്കയിലെയും ഇന്ത്യന്‍ സമൂഹത്തെ നടുക്കിയ സംഭവമായിരുന്നു. 2022 ജനുവരി 19 ന് നടന്ന ദാരുണ സംഭവത്തില്‍ അമേരിക്കന്‍ അധികൃതര്‍ പിടിച്ചെടുത്ത വാനുമായി ബന്ധപ്പെട്ട സ്റ്റീവ് ഷാന്‍ഡ് എന്നയാളുമായി ഹര്‍ഷ്കുമാര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഗുജറാത്തില്‍ നിന്നുള്ള ഏഴുപേരെ അനധികൃതമായി അമേരിക്കന്‍ ബോര്‍ഡര്‍ വഴി കടക്കാന്‍ സഹായിച്ചെന്ന് സ്റ്റീവ് ഷാന്ഡിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷാന്‍ഡും ഹര്ഷ്കുമാറും തമ്മില്‍ കൈമാറിയ സാമ്പത്തീക ഇടപാടുകളും വാട്സാപ്പ് ചാറ്റ് വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ അന്വേഷണത്തിനും ഇത് കാരണമായി മാറിയിരിക്കുകയാണ്. നേരത്തേ ഈ കേസില്‍ കാനഡയില്‍ നിന്നുള ഒരു ഫെനില്‍ പട്ടേല്‍, പാജി എന്ന് വിളിക്കുന്ന ഒരു ബിട്ടുസിംഗിന്റെ പങ്കാളിത്തം പുറത്തുവിട്ടിരുന്നു.
താന്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ആളുകളെ കാനഡ - അമേരിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന മാപ്പ് ഹര്‍ഷ്കുമാര്‍ ഷാന്ഡിന് നല്‍കിയെന്ന് മിനസോട്ട കോടതിയില്‍ നല്കിയ തെളിവുകളില്‍ പറയുന്നു. അമേരിക്ക കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന എമേഴ്സണ്‍, വിന്നിപെഗ്, പെംബിന, നോര്‍ത്ത് ഡെക്കോട്ട എന്നിവിടങ്ങള്‍ വഴിയായിരുന്നു അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം സാധ്യമാക്കിയിരുന്നത്. ഹര്ഷ്കുമാറുമായി ചേര്‍ന്ന് 2021 ഡിസംബറിനും 2022 ജനുവരിക്കും ഇടയില്‍ അഞ്ചു കേസുകളാണ് ഷാന്ഡിനെതരേയുള്ളത്.






