
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനം കേരളത്തിന് അല്പ്പാശ്വാസമായി കേന്ദ്രത്തില്‍നിന്നു 2,736 കോടി രൂപ നികുതിവിഹിതം കിട്ടി. ഐ.ജി.എസ്.ടി. തീര്‍പ്പാക്കലിന്റെ ഭാഗമായി 1300 കോടിയും ലഭിച്ചിട്ടുണ്ട്. രണ്ടും ചേര്‍ത്ത് 4000 കോടിയിലേറെ െകെവന്നെങ്കിലും വര്‍ഷാന്ത്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 17,000 കോടി കൂടി കണ്ടെത്തണം.
ഈ വര്‍ഷത്തെ നികുതി വിഹിതത്തിന്റെ അവസാന ഗഢുവായി ഉത്തര്‍പ്രദേശിന് 24,000 പരം കോടി രൂപ ലഭിച്ചപ്പോഴാണ് കേരളത്തിന് 2,736 കോടികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. ഇതാണ് വിവേചനമെന്നും അവര്‍ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന പര്‍ച്ചേസിന് ലഭിക്കുന്ന വിഹിതമാണ് എ.ജി.എസ്.ടി. വിഹിതം.
അര്‍ഹതപ്പെട്ട വിഹിതംപോലും നല്കാന് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിക്കണമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചുവന്നത്. ഈ മാസം കേസ് പരിഗണനയ്ക്കു വരുന്നുണ്ട്. ഇതിലാണ് സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും പ്രതീക്ഷ.
കഴിയുന്നത്ര പണം സംസ്ഥാനത്തുതന്നെ ലഭ്യമാക്കാനായി ഹ്രസ്വകാല നിക്ഷേപങ്ങളില്‍ ട്രഷറി വകുപ്പ് ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിനായി ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഇന്നലെമുതല്‍ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശനിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തി.






