
ഡുംക: ഝാര്‍ഖണ്ഡിലെ ഡുംകയില്‍ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഇരയും ഭര്‍ത്താവും കനത്ത സുരക്ഷയില്‍ ബൈക്കില്‍ ഡുംക വിടുകയും ചെയ്തു. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി. അക്രമം നടത്തിയത് ഏഴുപേരെന്നാണ് സ്പാനിഷ് വനിത പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.
മാര്‍ച്ച 1 ന് കുറുമാഹട്ടിലെ കാടിന് സമാനമായ പ്രദേശത്തായിരുന്നു അക്രമം നടന്നതെന്നായിരുന്നു യുവതി ആദ്യമായി മാധ്യമങ്ങളോട് പറഞ്ഞത്. ഇവര്‍ രാത്രി ഇവിടെയായിരുന്നു ചെലവഴിച്ചത്. അക്രമികള്‍ തന്നില്‍ ആഴത്തില്‍ ഒരു മുറിവ് ഉണ്ടാക്കാനായെങ്കിലൂം ഇന്ത്യയേയും അവിടുത്തെ ജനങ്ങളെയും കുറിച്ചുള്ള പോസിറ്റീവായ ബോധ്യത്തില്‍ ഒരു മാറ്റവും വരുത്താനായിട്ടില്ലെന്നും ഇര മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഡുംക സര്‍ക്യൂട്ട് ഹൗസില്‍ നിന്നും ബീഹാര്‍ അതിര്‍ത്തി വരെ ഝാര്‍ഖണ്ഡ് പോലീസ് ഇരകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.
നേപ്പാള്‍ വരെ ബീഹാര്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കും. ഡുംക ജില്ലാ ഭരണകൂടം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 7 ന് കേസ് വാദം കേള്‍ക്കും. കേസില്‍ ഏഴു പ്രതികളെന്നാണ് ഇര പറഞ്ഞിരിക്കുന്നതെങ്കിലും പിടികൂടിയിരിക്കുന്ന എട്ടാമന് ഏഴുപേര്‍ക്ക് ഒത്താശ ചെയ്തയാളാണ്. മാര്‍ച്ച് 1 ന് ദമ്പതികള്‍ ഡുംകയില്‍ എത്തിയത് ബീഹാര്‍വഴി നേപ്പാളിലേക്ക് പോകാനായിരുന്നു. ഇവിടെവെച്ച് നടന്ന കൂട്ടബലാത്സംഗം ആഗോളമായ പ്രശ്നം വിളിച്ചുവരുത്തി.
ഉണ്ടായ കുറ്റത്തിന് തങ്ങള്‍ അക്രമികളെയേ കുറ്റപ്പെടുത്തുന്നുള്ളൂ എന്നും ഇന്ത്യയിലെ സാധാരണക്കാരായ മറ്റുള്ളവരെ അതില്‍ കുറ്റപ്പെടുത്താനില്ലെന്നും ഇരകളായ ദമ്പതിമാര്‍ പറഞ്ഞു. ഈ രാജ്യത്തിലൂടെയുള്ള യാത്രയില്‍ ഉടനീളം അവര്‍ വിനയത്തോടെയും മര്യദായോടുമാണ് പെരുമാറിയത്. കഴിഞ്ഞ ആറു മാസമായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ പലയിടത്തും നല്ലവരായ അനേകം ആള്‍ക്കാരെ കാണാനായെന്നും അവര്‍ പറഞ്ഞു.






