
ക്യാമ്പസ്സുകളിലും യുവതലമുറകള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച ഒരുപാട് ഗാനങ്ങള്‍ പാടിയ ഗായകനാണ് ജാസി ഗിഫ്റ്റ്. ഒരു കാലത്ത് ജാസി ഗിഫ്റ്റ് തരംഗം തന്നെയുണ്ടായിരുന്നു ക്യാമ്പസ്സുകളില്‍. സോഷ്യല്‍ മീഡിയ വഴി പഴയ ഗാനങ്ങളുടെ റീല്‍സ് വീഡിയോകള്‍ വീണ്ടും ട്രെന്‍ഡിംഗായതോടെ ജാസി ഗിഫ്റ്റ് ലൈവായി തന്നെ യൂത്തന്മാര്ക്കിടയില് തിളങ്ങുന്നു. അതുകൊണ്ട് തന്നെ താരം ക്യാമ്പസ്സുകളില്‍ എത്തുമ്പോള്‍ യുവതലമുറയ്ക്കത് വലിയ ആവേശമാണ്.
കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പിറ്റേഴ്സ് കോളേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ ജാസി ഗിഫ്റ്റ് എത്തിയതും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി. കോളജ് പ്രിന്‍സിപ്പല്‍ വേദിയില്‍ കയറി ജാസി ഗിഫ്റ്റിനെ അപമാനിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധവും സമരവുമൊക്കെ തുടങ്ങുകയും ചെയ്തു.
ഇപ്പോഴിതാ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും സഹിഷ്ണുത എന്താണെന്ന് ടീച്ചര്‍മാരാണ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്നും ജാസി ഗിഫ്റ്റ് പറയുകയാണ്. കോളേജില്‍ പരിപാടിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ചാണ് താരം ഇങ്ങനെ പറഞ്ഞത്. പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുകളെത്തുന്നത് സാധാരണമാണെന്നും ഇതൊന്നും നോക്കാതെ പ്രിന്‍സിപ്പല്‍ തന്റെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നുവെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
‘‘ഇന്നലെ കോലഞ്ചേരി കോളജില്‍ വച്ചായിരുന്നു സംഭവം. പരിപാടിയ്ക്കിടെ പ്രിന്‍സിപ്പല്‍ വേദിയിലെത്തി മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. എന്നിട്ട് പരിപാടി നിര്‍ത്തി. എന്റെ കൂടെ പാടാന്‍ ഒരു പയ്യന് സ്റ്റേജില്‍ വന്നു എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. ഒരു ആവശ്യവുമില്ലാത്ത ഒരു റീസണായി പറഞ്ഞത് അതാണ്. നമുക്ക് എന്തായാലും പ്രസംഗിക്കാനറിയില്ല, പാട്ട് കേള്‍ക്കാനാണ് ആളുകള്‍ എത്തുന്നത്. ഞങ്ങള്‍ കോളജുകളില്‍ പാടാന്‍ പോകുമ്പോള്‍ ഹൈലൈറ്റഡായ നാലോ അഞ്ചോ പാട്ടുകള്‍ പാടും. പാട്ടിനനുസരിച്ച് കുട്ടികളത് ആസ്വദിക്കും. ഇതു കാരണമാണ് ഞങ്ങള്‍ പോകുന്നത്. കോളജ് വിളിച്ചിട്ടാണ് ഞങ്ങള്‍ പോകുന്നത്. വിളിക്കുമ്പോള്‍ തന്നെ മാനേജ്മെന്റുമായി എല്ലാം സംസാരിച്ച് ധാരണയെത്താറുണ്ട്. രു കോളജ് പരിപാടിക്ക് വിളിക്കുമ്പോള്‍ അവിടുത്തെ മാനേജ്മെന്റുമായി എല്ലാം സംസാരിച്ച് തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്പോള്‍ എന്തൊക്കെയാണ് വേണ്ടത്,വേണ്ടാത്തത് എന്നൊക്കെ പറയാം. പക്ഷേ അത് പറയാനുള്ള ഒരു രീതിയുണ്ട്.
പക്ഷേ ആ ടീച്ചര്‍ പറഞ്ഞത് ആര്‍ക്കും ദഹിക്കാത്ത രീതിയിലാണ്. മൈക്ക് തട്ടിപ്പറിച്ചു കൊണ്ടു പോകുകയായിരുന്നു. എനിക്ക് തോന്നിയിട്ടുള്ള രണ്ടു മൂന്നു കാര്യങ്ങളുണ്ട്, ഒന്നുകില്‍ നേരത്തെ പറയാം, അല്ലെങ്കില്‍ പറയേണ്ട രീതിയുണ്ട്, ആ ടീച്ചര്‍ പെരുമാറിയ രീതിയും കറക്ടായി എനിക്ക് തോന്നിയില്ല. എനിക്ക് മാത്രമല്ല അവിടുത്തെ കുട്ടികള്ക്കുമത് തോന്നി. അതുകൊണ്ടാണവര്‍ വൈകുന്നേരം വരെ ഒരു സ്ട്രൈക്കിന്റെ രീതിയിലേക്ക് പോയത്. അവരുടെ അതൃപ്തി അവരങ്ങനെ പ്രകടിപ്പിക്കുകയും ചെയ്തു. അവരെല്ലാവരും കൂടി ഒത്തൊരുമിച്ച് ചെയ്തൊരു പ്രോഗ്രാമായിരുന്നു അത്. ഈഗോയാകാം കാരണം, ഡീറ്റൈയിലായി കാര്യം അറിയില്ല.
പ്രോഗാമില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പതിവുപോലെ എന്റെയൊപ്പം ട്രൂപ്പുമുണ്ടായിരുന്നു. കോ സിംഗേഴ്സും കൂടെ കാണാം. അന്ന് പാടാന്‍ പോയപ്പോള്‍ കൂടെ സജിന്‍ ജയരാജുമുണ്ടായിരുന്നു. എന്റെ ആദ്യ ആല്‍ബം മുതല്‍ കൂടെയുള്ള ഒപ്പംസഞ്ചരിക്കുന്ന ആളാണ് സജിന്‍ ജയരാജ്. സജിന്‍ പാടിയത് ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലാണ് ഇതിന്റെ തടസ്സം കൊണ്ടു വന്നത്.
ഈ സംഭവത്തിനു ശേഷം കുട്ടികളും വലിയ സങ്കടത്തിലായി. പിന്നീടവര്‍ ഓണ്‍ലൈന്‍ വഴി ഞങ്ങളുമായി ബന്ധപ്പെട്ടു, സംസാരിച്ചു. കുട്ടികള്‍ വലിയ രീതിയില്‍ സപ്പോര്‍ട്ടായിരുന്നു. വൈകുന്നേരം വരെ അവര്‍ മെസേജും മറ്റുമയച്ചു. അപമാനിക്കപ്പെട്ടോ എന്ന് ചോദിച്ചാല്‍ എന്തു പറയാനാണ്. അങ്ങനെയൊരു സംഭവം പാടില്ലായിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സഹിഷ്ണുത എന്താണെന്ന് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കേണ്ടത് ടീച്ചേഴ്സല്ലേ. ആ ടീച്ചറിന്റെ പ്രവര്‍ത്തനം അതിന് വിപരീതമായിരുന്നു. മ്യൂച്ചല്‍ റെസ്പെക്ട് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഒരാളെയും അയാള്‍ചെയ്യുന്ന ജോലിയില്‍ നിന്ന് ബലാല്‍ക്കാരമായി പിടിച്ച് തള്ളാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല....’’ ജാസി ഗിഫ്റ്റ് പറഞ്ഞു. താരത്തിന്റെ വീഡിയോയ്ക്ക് ആരാധകരടക്കം വലിയ പിന്തുണയാണ് നല്‍കുന്നത്. ‘പക്വമായ പ്രതികരണത്തിനും സാഹചര്യം കൈകാര്യം ചെയ്ത രീതിക്കും നിങ്ങൾക്ക് ബിഗ് സല്യൂട്ട്.. നിങ്ങൾ ഗംഭീരനാണ്..’ എന്നതടക്കമാണ് കമന്റുകള്‍.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജില്‍ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഭവം. ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് കയറി മൈക്ക് വാങ്ങി പരിപാടി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങള്‍ അറിയിക്കുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്നു പറഞ്ഞിരുന്നതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഇതു കുട്ടികള്‍ ലംഘിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. സംഭവം വിവാദമാകുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ജാസി ഗിഫ്റ്റ് കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയത്.
പ്രിന്‍സിപ്പലിനെതിരെ കുട്ടികള്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.
അതേസമയം, തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പുറത്തു നിന്നുള്ള ആളുകളുടെ സംഗീത പരിപാടി കോളജിൽ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തത്. ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.






