
ഹരിപ്പാട് : ആടുജീവിതം എന്ന നോവല്‍ എഴുതിയ ബന്യാമിനും നോവലിലെ പ്രധാന കഥാപാത്രമായ നജീബും ഹരിപ്പാട് ഇന്നലെ കണ്ടുമുട്ടി. ചിത്രത്തിന്റെ റിലീസിന് ആദ്യ ഷോ കാണാനായി എറണാകുളത്തേക്ക് പോവുകയായിരുന്നു ബന്യാമിന്. ഈ സമയം ഹരിപ്പാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിപാടിയ്ക്ക് മുഖ്യാതിഥിയായി എത്തിയതാണ് നജീബ്. തുടര്‍ന്ന് ഇവര്‍ കുശലം പങ്കുവച്ചു.
ബന്യാമിന് യാത്ര തുടര്‍ന്നു. നജീബ് ഇന്ന് പുലര്‍ച്ചെ എറണാകുളത്തിന് പോകും. സംവിധായകന് ബ്ലെസി, ബന്യാമിന്, പൃഥ്വിരാജ് എന്നിവരോടൊപ്പമാകും നജീബും ചിത്രം കാണുന്നത്. നജീബ് കുടുംബസമേതം ചിത്രം കാണാന്‍ പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി പേരക്കുട്ടിയുടെ മരണം സംഭവിച്ചത്. അതിനാല്‍ നജീബ് മാത്രമാണ് എറണാകുളത്തേക്ക് പോകുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആടുജീവിതം സിനിമ ഇന്ന് വെള്ളിത്തിരയിലെത്തും. മരുഭൂമിയിലെ തന്റെ െകെപ്പേറിയ ദുരിത ജീവിതം വെള്ളിത്തിരയിലെത്തുമ്പോഴെങ്കിലും തനിക്ക് സന്തോഷിക്കാന്‍ ആവുമെന്നുള്ള സംതൃപ്തിയിലാണ് ആറാട്ടുപുഴ സ്വദേശി നജീബ്.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചുട്ടു പൊള്ളുന്ന മണലാരണ്യത്തില്‍ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ഈ രീതിയില്‍ പരിണമിക്കുമെന്ന് നജീബ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നവമാധ്യമങ്ങളിലൂടെ സജീവമായതോടെ നജീബ് കേരളത്തില്‍ സുപരിചിതനായി മാറി. സമാനതകള്‍ ഇല്ലാത്ത ദുരിതങ്ങള്‍ നേരിട്ട നജീബ് അതിജീവനത്തിന്റെ ഒരു മാതൃകയാണ് ഇപ്പോള്‍. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നജീബ് താരമായി മാറി. തന്റെ നിത്യവൃത്തി പോലും തടസമാകുന്ന തരത്തിലേക്ക് പ്രശസ്തി മാറി.
ലോക കേരളസഭയില്‍ പ്രവാസികളുടെ പ്രതിനിധിയാകാനും മലയാള സിനിമയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന വേദിയില്‍ വിശിഷ്ടാതിഥിയാകാനും ഭാഗ്യമുണ്ടായി. ദുരിത ജീവിതം തനിക്ക് കണ്ണീര് മാത്രമല്ല ഇപ്പോള്‍ സന്തോഷവും സമ്മാനിച്ചതായി നജീബ് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആടുജീവിതം ഇന്ന് റിലീസ് ചെയ്യും. യാദൃശ്ചികമായി മരുഭൂമിയില്‍ ഒറ്റപ്പെട്ട് ദുരിതമനുഭവിച്ചതുപോലെ ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ് നജീബും. ചുട്ടുപൊള്ളുന്ന വെയിലില്‍ പകലന്തിയോളം പണിയെടുത്ത് തന്നെയാണ് നജീബ് ഇന്നും നിത്യജീവിതത്തിന് വക കണ്ടെത്തുന്നത്. അഞ്ചു സെന്റ് സ്ഥലവും അതിലൊരു വീടുമാണ് നജീബിന്റെ ആകെയുള്ള സമ്പാദ്യം.
ഇവിടെക്കുള്ള വഴി പോലും കൃത്യമായി ഇല്ല. ആടുജീവിതം സിനിമ നജീബ് അനുഭവിച്ചു വരുന്ന കഷ്ടപ്പാടുകള്‍ക്ക് കൂടി പരിഹാരമാകും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മരുഭൂമിയില്‍ താന്‍ അനുഭവിച്ചതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരം ഒന്നാം ദിവസം തന്നെ കുടുംബസമേതം കാണാന്‍ തയാറെടുത്തിരിക്കുമ്പോഴാണ് പേരക്കുട്ടിയുടെ പെട്ടെന്നുള്ള വിയോഗം സങ്കടം തീര്‍ക്കുന്നത്.






