
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു. ഏക്നാഥ് ഷിൻഡേ പാർട്ടി പതാക നൽകിയാണ് താരത്തെ സ്വീകരിച്ചത്. ഏക്നാഥ് ഷിൻഡേയ്ക്ക് ഒപ്പമാണ് ഗോവിന്ദ പാർട്ടി ഓഫീസിൽ ചേർന്നത്. 2004ന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഗോവിന്ദ. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
2004ൽ കോൺഗ്രസ് ടിക്കറ്റിലാണ് ഗോവിന്ദ മത്സരിച്ചത്. അന്ന് മുംബൈ നോർത്ത് സീറ്റിൽ മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം തന്റെ് രാഷ്ട്രീയ രംഗ പ്രവേശനം തുടങ്ങിയത്. എന്നാൽ, കോൺഗ്രസിൽ നിന്ന് പിന്നീട് അകന്ന ഗോവിന്ദ 2009ൽ മത്സരിക്കേണ്ട എന്ന തീരുമാനിക്കുകയായിരുന്നു.
അതേസമയം കട്ടക്കിൽ നിന്ന് ആറ് തവണ എംപിയായ ഭർതൃഹരി മഹ്താബ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദൾ വിട്ട് ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകും. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ, ബിജെപിയുടെ പ്രകാശ് മിശ്രയെ വൻ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
1998ൽ കട്ടക്കിൽ നിന്നാണ് മഹ്താബ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്റിലെ മികച്ച പ്രകടനത്തിന് 2017 മുതൽ 2020 വരെ തുടർച്ചയായി നാല് വർഷത്തേക്ക് 'സൻസദ് രത്ന' ലഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം ബിജെഡി വിട്ടത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി വ്യതിചലിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടതെന് ഭർതൃഹരി പറഞ്ഞിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി ബിജെഡി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.






