
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇനി രണ്ടാഴ്ച തീഹാര്‍ ജയിലില്‍ കിടക്കും. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി കഴിഞ്ഞ അദ്ദേഹത്തെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്.
കേന്ദ്ര ഏജന്‍സിയുടെ സമന്‍സുകള്‍ ഒമ്പത് തവണ ലംഘിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 21 നായിരുന്നു കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. കെജ്രിവാളിന്റെ അറസ്റ്റിനെ രാഷ്ട്രീയ പകപോക്കലായിട്ടാണ് ആംആദ്മി പാര്‍ട്ടി എടുത്തിരിക്കുന്നത്. കടുത്ത പ്രതിഷേധമാണ് എതിര്‍ചേരിയില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടി വരുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് കെജ്രിവാള്.
മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഈ കേസില്‍ നേരത്തേ തന്നെ ജയിലില്‍ കിടക്കുന്നവര്‍. ഡല്‍ഹിയിലെ മദ്യവ്യാപാരത്തില്‍ പരിഷ്കരണം കൊണ്ടുവരാന്‍ എക്സൈസ് നയം കൊണ്ടുവന്നെങ്കിലും നയത്തിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന ഉത്തരവിട്ടതിനെത്തുടര്‍ന്ന് അത് ഒഴിവാക്കി. നയം ഉയര്‍ന്ന ലാഭവിഹിതം നല്‍കിയെന്നും കൈക്കൂലി പണം എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് നല്കാന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി. കരുതുന്നത്.
അതേസമയം അന്വേഷണത്തില്‍ കെജ്രിവാള് നിസഹകരണം തുടരുകയാണ്. ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രമാണ് മറുപടി നല്‍കുന്നതെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഫോണിന്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ല. ജയിലില്‍ കെജ്രിവാളിന് ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങള്‍ നല്കാന് കോടതി ഉത്തരവിട്ടിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാന്‍ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്രിവാള് പ്രത്യേക അപേക്ഷ നല്കി.






